സുല്‍ത്താന്‍ബത്തേരിയിലെ ക്ഷേത്ര ചടങ്ങില്‍ വെച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ തന്‍റെ ആലാപനത്തിലൂടെ വിദ്യാര്‍ഥിനിയായ കെ.എസ് അനവദ്യ വിസ്മയിപ്പിച്ചു. 

സുല്‍ത്താന്‍ബത്തേരി: ഗാനരചിയതാവും സംഗീത സംവിധായകനുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയോടൊപ്പം ഗാനങ്ങള്‍ ആലപിച്ച് കൈയ്യടി നേടി കാരക്കണ്ടി സ്വദേശിനിയും വിദ്യാര്‍ഥിനിയുമായ കെഎസ് അനവദ്യ. കുപ്പാടി ശ്രീദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള കട്ടിളവെപ്പ് കര്‍മ്മത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൈതപ്രം ആവശ്യപ്പെട്ടത് പ്രകാരം അനവദ്യ അദ്ദേഹത്തിന്റെ തന്നെ ഹിറ്റുകള്‍ വളരെ ഭംഗിയായി അദ്ദേഹത്തോടൊന്നിച്ച് ആലപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചടങ്ങില്‍ കാരുണ്യം എന്ന സിനിമക്കായി കൈതപ്രം രചിച്ച പ്രാര്‍ത്ഥന ഗീതമായ ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം... എന്ന ഗാനം പ്രാര്‍ഥനയായി അനിവദ്യ ആലപിച്ചിരുന്നു. ഇതുകഴിഞ്ഞ് വേദിവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വീണ്ടും വേദിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമാണ് താന്‍ തന്നെ രചിച്ച സിനിമ ഗാനങ്ങള്‍ അനിവദ്യ പാടിയത്.

മഴവില്‍ കാവടി'യിലെ തങ്കത്തോണി തെന്‍ മലയോരം കണ്ടേ എന്ന ഗാനവും സല്ലാപത്തിലെ പഞ്ചവര്‍ണ്ണ പൈങ്കിളിപ്പെണ്ണെ... എന്ന ഗാനവും പാടി. കൂടാതെ കണ്ണകി യിലെ എന്നുവരും നീ എന്ന ഗാനവും കൈതപ്രത്തിനൊടൊപ്പം പാടിയതിനുശേഷമാണ് അനിവദ്യ വേദിവിട്ടത്. കാരകണ്ടി ശ്രീനിലയം ശ്രീജീത്-ദിവ്യ ശ്രീ ദമ്പതികളുടെ മകളായ അനവദ്യ ഏഷ്യാനെറ്റ്, സീ കേരളം എന്നീ ചാനലുകളില്‍ മ്യൂസിക് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. സെന്റ്മേരീസ് കോളജ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താതരം വിദ്യാര്‍ഥിനിയാണ്.