Dowry : സ്ത്രീധന പ്രശ്നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിതാ കമ്മീഷന്‍
വിവാഹത്തിന് പിന്നാലെ തന്നെ ഗാര്‍ഹിക പീഡനം നേരിടുന്നതായി പരാതിപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടെന്നാണ് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി
സ്ത്രീധന പ്രശ്നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിതാ കമ്മീഷന്‍. വിവാഹത്തിന് പിന്നാലെ തന്നെ ഗാര്‍ഹിക പീഡനം നേരിടുന്നതായി പരാതിപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടെന്നാണ് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി വിശദമാക്കുന്നത്. വനിതാ കമ്മീഷനിലെത്തുന്ന പരാതികളുടെ സ്വഭാവത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വയോജനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചും കമ്മീഷന് പരാതി ലഭിക്കുന്നുണ്ട്.
വൃദ്ധരായ മാതാപിതാക്കള്‍ക്ക് മക്കള് സംരക്ഷണം നല്‍കുന്നില്ലെന്നതാണ് വയോജനങ്ങള്‍ നല്‍കുന്ന പ്രധാനപരാതി. 85 വയസ്സായ മാതാവിനെ അഞ്ച് മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതി പരിഗണിക്കുമ്പോഴാണ് കമ്മീഷന്‍ പറയുന്നത്. പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കുന്നതിന് വാർഡ് തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവാഹ പൂര്‍വ്വ കൌണ്‍സിലിംഗ് വധുവരന്മാര്‍ക്ക് നല്കുന്നത് ഗാര്‍ഹിക പീഡനം കുറയ്ക്കുന്നതില്‍ പങ്കുവഹിക്കുമെന്നാണ് കമ്മീഷന്‍ നിരീക്ഷിക്കുന്നത്. ഇത്തരം കൌണ്‍സിലിംഗ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്നും വനിതാ കമ്മീഷന്‍ പറയുന്നു. ഇന്നലെ നടന്ന അദാലത്തില്‍ 100 പരാതികളാണ് പരിഗണിച്ചത്. 22 പരാതികള്‍ തീര്‍പ്പാക്കി.
ഏറ്റവും കുറവ് വിവാഹമോചനങ്ങൾ ഇന്ത്യയിൽ; വിവാഹിതർക്കിടയിലെ ആത്മഹത്യയിലും ഇന്ത്യ ഒന്നാമത്
ഇന്ത്യയിലെ വിവാഹബന്ധങ്ങൾക്ക് പാശ്ചാത്യലോകത്തിലേക്കതിനേക്കാൾ ഈടുറപ്പുണ്ട് എന്നാണ് പൊതുവെയുള്ള വിശ്വാസം. നമ്മുടെ നാട്ടിലെ ദാമ്പത്യങ്ങളുടെ ഇഴയടുപ്പത്തെ സാധൂകരിക്കാൻ പലരും കണക്കുകൾ വരെ എടുത്തുദ്ധരിക്കുക പതിവാണ്. ഉദാ. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് വിമെൻ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിവാഹമോചനങ്ങൾ നടക്കുന്നത് നമ്മുടെ നാട്ടിലാണ്. 2020 -ലെ 45-49 പ്രായപരിധിയിലുള്ള ദമ്പതികളിൽ വിവാഹമോചന നിരക്കുകൾ ലോകത്തിൽ ഏറ്റവും കുറവ് ഇന്ത്യയിലാണ്, 1.1. എന്നാൽ ഈ കണക്കുകളുടെ അർഥം ഇന്ത്യയിൽ വിവാഹിതരെല്ലാം സംതൃപ്തരാണ് എന്നല്ല.
നാഷണൽ ക്രൈം റിപ്പോർട്ട്സ് ബ്യൂറോ കഴിഞ്ഞ മാസം പുറത്തിറക്കിയ Accidental Deaths and Suicides റിപ്പോർട്ട് പ്രകാരം, വിവാഹത്തിലെ അസ്വാരസ്യങ്ങൾ കാരണം 2016 നും 2020 നുമിടയിൽ ആത്മഹത്യ ചെയ്തിട്ടുള്ളത് 37,591 പേരാണ്. അതായത് ദിവസം 20 ലേറെ ആത്മഹത്യകൾ. ഇത്രയും പേരിൽ വെറും 2,688 പേർ മാത്രമാണ് പങ്കാളി വിവാഹമോചനം നേടി എന്നതിന്റെ പേരിൽ ജീവനൊടുക്കിയിട്ടുള്ളത്, ബാക്കിയുള്ളതെല്ലാം തന്നെ അസംതൃപ്തമായ ദാമ്പത്യത്തിൽ നിന്ന് ഒരു മോചനം തേടി, വിവാഹത്തിൽ തുടരവേ തന്നെ ചെയ്തിട്ടുള്ളവയാണ്.
അതായത് വിവാഹത്തിൽ തുടരവേ ആത്മഹത്യ ചെയ്തവരുടെ എണ്ണം, വിവാഹമോചനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തവരുടെ ഏഴിരട്ടിയോളമാണ് എന്നർത്ഥം. ഇങ്ങനെ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരേക്കാൾ അധികം സ്ത്രീകളാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 21,570 സ്ത്രീകൾ ആത്മഹത്യ ചെയ്തപ്പോൾ ഇതേ കാലയളവിൽ 16,021 പുരുഷന്മാർ മാത്രമാണ് വിവാഹത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി മരണത്തെ പുല്കിയിട്ടുള്ളത്.