ഫർസീന്റെ ചില വസ്തുക്കൾ നഷ്ടമായതായും ഓർമ്മ പ്രശ്നങ്ങളുള്ളതായുമാണ് കുടുംബം പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്

ഗുരുവായൂർ: ദില്ലിയിൽ നിന്നും കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി. തൃശ്ശൂർ ഗുരുവായൂർ താമരയൂർ സ്വദേശി പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂർ ആണ് ഇന്നലെ രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയത്. പുനെയിലെ ആർമി മെഡിക്കൽ കോളജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ഉത്തർ പ്രദേശിലെ ബറേലിയിലേക്ക് പോകവെയാണ് ജവാനെ കാണാനില്ലെന്ന പരാതി വരുന്നത്. തുടർന്ന് ഫ‍ർസീന്റെ കുടുംബം പൊലീസിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കുമടക്കം പരാതി നൽകിയിരുന്നു. ഫർസീന്റെ ചില വസ്തുക്കൾ നഷ്ടമായതായും ഓർമ്മ പ്രശ്നങ്ങളുള്ളതായുമാണ് കുടുംബം പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ബീഹാറിലേക്ക് യാത്ര പോയെന്നാണ് ഫർസീൻ ബന്ധുക്കളോട് പ്രതികരിച്ചത്.

മറ്റൊരു സംഭവത്തിൽ അമേരിക്കയിൽ കാണാതായ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ അഞ്ച് ദിവസമായി കാണാതായ ഇന്ത്യൻ വംശജരായ നാല് മുതിർന്ന പൗരന്മാരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ചയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർഷൽ കൗണ്ടി ഷെരീഫാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ജൂലെ 29ന് പെനിസിൽവാനിയയിലെ പീച്ച് സ്ട്രീറ്റിലെ ബർഗർ കിംഗ് ഔട്ട് ലെറ്റിലാണ് ഇവരെ അവസാനമായി കണ്ടത്. എൺപത് വയസിലേറെ പ്രായമുള്ളവരാണ് മരിച്ച നാലുപേരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം