പന്തീരാങ്കാവിൽ വച്ച് നാഷണൽ പെർമിറ്റ് ലോറി തടഞ്ഞു, പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ വിലയുള്ള ലഹരി
പന്തീരാങ്കാവിൽ വച്ച് നാഷണൽ പെർമിറ്റ് ലോറി തടഞ്ഞു, പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ വിലയുള്ള ലഹരി
കോഴിക്കോട്: ലോറിയില്‍ കടത്തുകയായിരുന്ന 400 ഗ്രാം എം ഡി എം എയുമായി രണ്ടുപേര്‍ പിടിയിലായി. ലോറിയിലുണ്ടായിരുന്ന പുളിക്കല്‍ സ്വദേശി നൗഫല്‍ (32), ഫറോക്ക് നല്ലൂര്‍ ജംഷീര്‍ (28) എന്നിവരെ അറസ്റ്റ് ചെയ്തത്. ദേശീയപാത ബൈപ്പാസില്‍ പന്തീരാങ്കാവ് കൂടത്തുംപാറ ഭാഗത്ത് വച്ചാണ് കെ എല്‍ 58 ഡി 7799 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് വരികയായിരുന്നു ലോറി. 12 ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശ് പടന്നയില്‍, പന്തീരാങ്കാവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ധനജ്ഞയ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. രാമനാട്ടുകര, പന്തീരാങ്കാവ് ഭാഗങ്ങളില്‍ വില്‍പന നടത്തുന്നതിനാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലിസ് പറഞ്ഞു.
Read more: ഒരു വർഷ കാലയളവിൽ 12-കാരിക്ക് നേരെ പലപ്പോഴായി ലൈംഗിക അതിക്രമം; അച്ഛന്റെ കൂട്ടുകാരന് തടവും പിഴയും
അതേസമയം, കൊച്ചിയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ 53 കാരനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ. മുരിക്കും പാടം പുതുവൽസ്ഥലത്ത് വീട്ടില്‍ വിഷ്ണു (32)വിനെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മാഞ്ഞാലി കളത്തിൽ വീട്ടിൽ സാബു വർഗ്ഗീസ് (53) ആണ് കൊല്ലപ്പെട്ടത്.
വിഷ്ണുവും കൊല്ലപ്പെട്ട സാബു വർഗ്ഗീസും തമ്മിലുണ്ടായ വഴിക്കിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി മുരിക്കുംപാടം ശ്മശാനത്തിന് സമീപം വച്ച് പിടിയിലായ സാബു കൊല്ലപ്പെട്ട വർഗ്ഗീസിനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം സമീപമുള്ള ഒരു പഴയ ഷെഡ്ഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂർ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. മുനമ്പം ഡി വൈ എസ് പി എം കെ.മുരളി, ഇൻസ്പെക്ടർമാരായ കെ എൽ യേശുദാസ്, വിപിൻ കുമാർ, എസ് ഐ അനീഷ്, എ എസ് ഐ മാരായ ഷാഹിർ, ബിജു, സി പി ഒ മാരായ പ്രവീൺ ദാസ്, ശരത്, ഗിരിജാവല്ലഭൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.