കൊല്ലം മുഖത്തലയിൽ പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു. കാവനാട് സ്വദേശി ദയാനിധി (55) ആണ് മരിച്ചത്. തീ അണയ്ക്കാൻ സ്വയം ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കൊല്ലം: പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു. മുഖത്തല അൻസാരിമുക്കിലാണ് സംഭവം. കാവനാട് കന്നിമേൽചേരി കാവനാട് ചന്ദ്രികാ ഭവനിൽ ദയാനിധി (55)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലെ പറമ്പ് വൃത്തിയാക്കാൻ ആയിരുന്നു ദയാനിധിഎത്തിയത്. കരിയിലകളും മറ്റും കൂട്ടിയിട്ട് തീ കൊളുത്തിയപ്പോൾ തീ ആളി പടരുകയായിരുന്നു. തീ അണയ്ക്കാൻ ദയാനിധി സ്വയം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഉടൻ ഇദ്ദേഹം തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. തീയണക്കാനുള്ള ശ്രമത്തിനിടെ ദയാനിധി അഗ്നിക്കിടയിൽപ്പെട്ടു. ഫയർഫോഴ്സ് എത്തി തീ അണച്ചാണ് മൃതദേഹം പുറത്തെടുത്തത്. അമിതമായി പുക ശ്വസിച്ചു കൊണ്ടോ, തീയിലേക്ക് വീണു പോയതോ ആകാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മൃതശരീരം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എംഎൽഎ പി സി വിഷ്ണുനാഥ് അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു. കൊട്ടിയം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.


