ഉടമയായ യുവതിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയും, മൊബൈൽ ഫോൺ കൈവശപ്പെടുത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്താണ് സ്വർണം തട്ടിയത്

പാൽകുളങ്ങര: കൊല്ലത്ത് ആയുർവേദ സ്പാ സെന്ററിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. വടക്കേവിള സ്വദേശി റിയാസ്, ഉമയനല്ലൂർ സ്വദേശി ഷാനവാസ്, പരവൂർ സ്വദേശി നൗഫൽ, അയത്തിൽ സ്വദേശി സജാദ് എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പാൽക്കുളങ്ങരയിൽ കവർച്ച നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാറിലെത്തിയ സംഘം സ്ഥാപനത്തിൽ കയറി ഉടമയായ യുവതിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയും, മൊബൈൽ ഫോൺ കൈവശപ്പെടുത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആഭരണങ്ങൾ ഊരി വാങ്ങി മേശയിൽ നിന്ന് പണം മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മറ്റൊരു സംഭവത്തിൽ കൊല്ലത്ത് സിവിൽ സ്റ്റേഷൻ വളപ്പിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി കയ്യാങ്കളി. അഭിഭാഷകരും കടയ്ക്കല്‍ സ്വദേശികളായ യുവതിയും ഡ്രൈവറും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗത്തിനും എതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. ആര്‍ടിഒ ഓഫീസില്‍ എത്തിയ കടയ്ക്കല്‍ സ്വദേശിയായ യുവതിയുടെ കാറിന് മുന്നില്‍ അഭിഭാഷകനായ കൃഷ്ണകുമാര്‍ വാഹനം പാര്‍ക്ക് ചെയ്തു. ശേഷം അഭിഷാഷകന്‍ കോടതിയിലേക്ക്പോയി. 

കാര്‍ എടുക്കാന്‍ കഴിയാതെ പ്രകോപിതരായ യുവതിയും ഡ്രൈവര്‍ സിദ്ദിഖും തിരിച്ചെത്തിയ അഭിഭാഷകനോട് തട്ടിക്കയറി. വാര്‍ക്കുതര്‍ക്കത്തിന് ഇടയില്‍ ഡ്രൈവര്‍ അഭിഭാഷകനെ പിടിച്ചു തള്ളി. പിന്നാലെ സംഭവം കയ്യാങ്കളിയിലെത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം