ഒറ്റപ്പാലത്ത് പടക്ക വിപണിയുടെ മറവിൽ ലഹരി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 600 ഗ്രാം കഞ്ചാവ്, 50 ഗ്രാം എംഡിഎംഎ, ലൈംഗിക ഉത്തേജക മരുന്നുകൾ, അനധികൃത പടക്ക ശേഖരം എന്നിവ പിടിച്ചെടുത്തു. 

പാലക്കാട്: ഒറ്റപ്പാലം സൗത്ത് പനമണ്ണയിൽ പടക്ക വിപണിയുടെ മറവിൽ ലഹരി ഉപയോഗവും വിൽപനയും നടത്തിയ 6 യുവാക്കൾ അറസ്റ്റിൽ. കണ്ണിയംപുറം റോഡിലുള്ള വാടകവീട്ടിൽ നിന്നും 20 പെട്ടി പടക്ക ശേഖരം, 600ഗ്രാം കഞ്ചാവ്, 50 ഗ്രാമോളം എംഡിഎംഎ, ലൈംഗിക ഉത്തേജക മരുന്ന്, രണ്ടുപെട്ടി കോണ്ടം എന്നിവയും പിടികൂടി. കുളപ്പുള്ളി സ്വദേശികളായ കൈപ്പുള്ളി വീട്ടിൽ കെ.വിഗ്നേഷ്, കുന്നത്ത് വീട്ടിൽ കെ എ സനൽ, ഷോർണൂർ ഗണേശഗിരി ഷാ മൻസിൽ കെ ബി ഷബീർ, ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശികളായ കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ, കൊല്ലത്ത് വീട്ടിൽ ഷാഫി, ഒറ്റപ്പാലം കാഞ്ഞിരക്കടവ് കൊരട്ടിയിൽ വീട്ടിൽ ഷാനിഫ് എന്നിവരാണ് പിടിയിലായത്. കേസിൽ പിടിയിലായ ഷാനിഫിന് എറണാകുളത്ത് ലഹരി ഉപയോഗത്തിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീടിന്റെ മുകളിലെ നിലയിൽ ഇരുപതോളം പെട്ടികളിലും യക്കുകളിലുമായി സൂക്ഷിച്ചിരുന്ന പടക്കശേഖരവും പിടികൂടി. അനുമതിയില്ലാതെ വിൽപ്പന നടത്താൻ വേണ്ടി കരുതിയ പടക്ക ശേഖരം ആണെന്ന് പോലീസ് പറഞ്ഞു. ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെയും ഒറ്റപ്പാലം പൊലീസിന്റെയും നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. ഷൊർണൂർ സർക്കിൾ ഇൻസ്പെക്ടർ വി രവികുമാറിന്റെ നേതൃത്വത്തിലാണ് ഇവരുടെ ദേഹ പരിശോധന നടത്തിയത്.