ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടിൽ നിന്ന് ഇരുപത് പവൻ സ്വർണം മോഷ്ടിച്ച കേസിലെ രണ്ടാമത്തെ പ്രതിയും അറസ്റ്റിലായി.

ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസിലെ രണ്ടാമത്തെ പ്രതിയും അറസ്റ്റില്‍. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നൂറനാട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മുഖ്യപ്രതിയില്‍ നിന്ന് ചെന്നിത്തലയിലെ മോഷണത്തെ കുറിച്ചുളള വിവരവും കിട്ടിയത്.

ശൂരനാട് സ്വദേശി സന്തോഷ് കുമാറിനെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി ചവറ ശങ്കരമംഗംലം സ്വദേശി ശ്രീകുമാര്‍ എന്ന ചില്ല് ശ്രീകുമാറിനെ രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി മുപ്പതിനായിരുന്നു ചെന്നിത്തലയിലെ പ്രവാസിയുടെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷ്ടിക്കപ്പെട്ടത്. മാന്നാര്‍ പൊലീസായിരുന്നു കേസ് അന്വേഷിക്കുന്നതിനിടെ ശ്രീകുമാര്‍ മറ്റൊരു കേസില്‍ നൂറനാട് പൊലീസിന്‍റെ പിടിയിലായി. ഈ കേസിന്‍റെ ചോദ്യം ചെയ്യലിനിടെയാണ് ചെന്നിത്തലയിലെ മോഷണ വിവരം ശ്രീകുമാര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

തുടര്‍ന്ന് മാന്നാര്‍ പൊലീസ് ജയിലിലെത്തി ശ്രീകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ശ്രീകുമാറിനെ ചോദ്യം ചെയ്തതോടെയാണ് മോഷണത്തില്‍ ഒപ്പമുണ്ടായിരുന്ന സന്തോഷിനെ കുറിച്ചുളള വിവരം കിട്ടിയത്. തന്നെ പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ സന്തോഷ് ആദ്യം പീരുമേട്ടിലേക്കും പിന്നീട് ഏറ്റുമാനൂരിലേക്കും മുങ്ങിയെങ്കിലും ഒടുവില്‍ പൊലീസിന്‍റെ പിടിയിലായി. ഓച്ചിറ,വളളികുന്നം,നൂറനാട് മേഖലകളിലായി മാലപൊട്ടിക്കലടക്കം ഒട്ടേറെ കേസുകളില്‍ സന്തോഷ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.