കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; ആലപ്പുഴയില്‍ എസ് എഫ് ഐയ്ക്ക് മിന്നും വിജയം
ആലപ്പുഴ എസ്.ഡി കോളജിൽ തെരഞ്ഞെടുപ്പ് കൊട്ടികലാശത്തിനിടെ എസ് എഫ് ഐ - എ ഐ എസ് എഫ് സംഘർഷത്തിൽ 10 വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഇതോടെ കോളേജിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
ആലപ്പുഴ: കേരള സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയില്‍ എസ് എഫ് ഐക്ക് മിന്നും വിജയം. ജില്ലയിലെ 16 കോളജുകളിൽ 15 ഇടത്തും എസ് എഫ് ഐ യൂനിയൻ വിജയിച്ചു. കായംകുളം എം എസ് എം കോളജിൽ കെ എസ് യു - എം എസ് എഫ് സഖ്യം വിജയിച്ചു. ഇവിടെ ചെയർമാനടക്കം മുഴുവൻ സീറ്റുകളും തൂത്തുവാരി. അമ്പലപ്പുഴ ഗവണ്മെന്‍റ് കോളജിൽ ചെയർമാനും യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ സ്ഥാനവും കെ എസ് യു സ്വന്തമാക്കിയപ്പോൾ ബാക്കിസീറ്റുകളിൽ മാത്രമാണ് എസ് എഫ് ഐക്ക് വിജയിക്കാനായത്. ചേർത്തല എൻ.എസ്.എസ് കോളജിൽ എ ബി വി പിയിൽ നിന്നാണ് എസ് എഫ് ഐ കോളജ് യൂണിയന്‍ തിരിച്ച് പിടിച്ചത്.
ചേർത്തല എസ് എൻ, ചേർത്തല എൻ എസ് എസ്, ചേർത്തല സെന്‍റ് മൈക്കിൾസ്, എടത്വ സെന്‍റ് അലോഷ്യസ്, മാവേലിക്കര രാജ രവിവർമ, നങ്ങ്യാർകുളങ്ങര ടി കെ എം, ആലപ്പുഴ എസ് ബി കോളജ്, എസ് ഡി വി കോളജ്, ബിഷപ്പ് മൂർ കോളേജ് മാവേലിക്കര, മാർ ഇവാനിയോസ് മാവേലിക്കര, ഐ എച്ച് ആർ ഡി മാവേലിക്കര, എസ് എൻ കോളജ് ആല, ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ എന്നിവിടങ്ങളിൽ യൂനിയൻ നിലനിർത്തിയാണ് എസ് എഫ് ഐ നേട്ടം ആവർത്തിച്ചത്.
ആലപ്പുഴ എസ്.ഡി കോളജിൽ തെരഞ്ഞെടുപ്പ് കൊട്ടികലാശത്തിനിടെ എസ് എഫ് ഐ - എ ഐ എസ് എഫ് സംഘർഷത്തിൽ 10 വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. രണ്ട് പാനലായി മത്സരിക്കുന്ന എസ് എഫ് ഐ - എ ഐ എസ് എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പരിക്കേറ്റ എ ഐ എസ് എഫ് ചെയർമാൻ സ്ഥാനാർഥിയടക്കമുള്ള പെൺകുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് സൗത്ത് പൊലീസ് നോട്ടീസ് നൽകിയതോടെയാണ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.