കൂത്താട്ടുകുളം കാക്കൂരിൽ ഉണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിന് കാരണം ബസിന് മുന്നിൽ സഞ്ചരിച്ച സ്കൂട്ടർ യാത്രക്കാരൻ്റെ അശ്രദ്ധ. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹസംഘവുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.
കൂത്താട്ടുകുളം: കൂത്താട്ടുകുളം കാക്കൂരിൽ ഉണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൻ്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേർക്ക് പരിക്കേറ്റ അപകടത്തിന് കാരണം ബസിന് മുന്നിൽ സഞ്ചരിച്ച സ്കൂട്ടർ യാത്രക്കാരൻ്റെ അശ്രദ്ധയെന്ന് ദൃശ്യങ്ങളിൽ വ്യക്തം. ഇടതുവശത്തുകൂടി പോകുകയായിരുന്ന യാത്രക്കാരൻ, അശ്രദ്ധയോടെ സ്കൂട്ടർ വലത്തേക്ക് എടുത്തതാണ് അപകടത്തിനിടയാക്കിയത്. പിന്നാലെ വന്ന ടൂറിസ്റ്റ് ബസ് സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുകയും പെട്രോൾ പമ്പിന് മുന്നിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ബസിനടിയിൽപെടാതെ മറ്റൊരു സ്കൂട്ടർ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 10:24നാണ് അപകടം ഉണ്ടായത്. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹസംഘവുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ ബസ് പെട്രോൾ പമ്പിന് മുന്നിലേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. ബസിൻ്റെ പിൻഭാഗം തട്ടി സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പെട്രോൾ പമ്പിന് മുന്നിൽ നിന്ന മറ്റൊരു സ്കൂട്ടർ യാത്രക്കാരനാണ് ബസിനടിയിൽപെടാതെ രക്ഷപ്പെട്ടത്.
മറിഞ്ഞ ബസിൻ്റെ ക്യാബിനിൽ ഉണ്ടായിരുന്ന ജീവനക്കാർ മുൻവശത്തുകൂടി ഇറങ്ങി രക്ഷാപ്രവർത്തനത്തിന് ശ്രമം നടത്തുന്നതും പിന്നാലെ നാട്ടുകാരും ഓടിക്കൂടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. അപകടത്തിൽ ബസിലുണ്ടായിരുന്ന 35 പേർക്കാണ് പരിക്കേറ്റത്. ഇതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.


