മലപ്പുറം കുറ്റിപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തി. രാത്രി സർവീസ് കഴിഞ്ഞ് പരിശോധന നടത്തുന്നതിനിടെ ഡ്രൈവർ സീറ്റിന് സമീപത്തുനിന്നാണ് പാമ്പ് പുറത്തുവന്നത്. 

മലപ്പുറം: കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'കുവൈറ്റ്' എന്ന സ്വകാര്യ ബസിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും വലിയ പരിഭ്രാന്തി പരത്തി. ബസിന്റെ മുന്‍ഭാഗത്ത് ഡ്രൈവര്‍ സീറ്റിന് തൊട്ടടുത്തുള്ള സ്റ്റിയറിങ്ങിന് തൊട്ടടുത്ത് നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്. രാത്രിയില്‍ സര്‍വീസ് അവസാനിപ്പിച്ച് ബസ് നിര്‍ത്തിയിട്ട ശേഷം, ജീവനക്കാര്‍ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവറുടെ ശ്രദ്ധയില്‍ പാമ്പ് പെടുന്നത്. സ്റ്റിയറിംഗിന് താഴെയുള്ള ഡാഷ്ബോര്‍ഡ് ഭാഗത്തെ ചെറിയ വിടവില്‍ നിന്നും പാമ്പ് പെട്ടെന്ന് പുറത്തേക്ക് വരികയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന ഡ്രൈവര്‍ ഭയന്നുപോയെങ്കിലും ഉടന്‍ തന്നെ സീറ്റില്‍ നിന്നും തന്ത്രപരമായി എഴുന്നേറ്റ് മാറി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് മറ്റ് ബസ് ജീവനക്കാരും വിവരമറിഞ്ഞ് നിരവധി നാട്ടുകാരും ടോര്‍ച്ചും വടികളുമായി സ്ഥലത്തെത്തി. ബസിനുള്ളിലെ ഇടുങ്ങിയ ഭാഗങ്ങളില്‍ ലൈറ്റടിച്ച് നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പാമ്പിനെ പരുക്കേല്‍പ്പിക്കാതെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചത്. സര്‍വീസ് സമയത്ത് യാത്രക്കാരുമായി പോകുന്നതിനിടയിലല്ല പാമ്പ് പുറത്തുവന്നത് എന്നത് വലിയൊരു അപകടവും ഭീതിയും ഒഴിവാക്കി. പാമ്പ് വണ്ടിയില്‍ നിന്നും മാറിയതോടെയാണ് ബസ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായത്.