നാദാപുരത്തെ മൊബൈല്‍ ഷോറൂമില്‍ നിന്ന് 92 ഐഫോണുകളും പണവും കവര്‍ന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഓണ വിപണി ലക്ഷ്യമിട്ട് ഫോണുകള്‍ എത്തിച്ചതിന് പിന്നാലെ നടന്ന മോഷണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

കോഴിക്കോട്: നാദാപുരത്ത് മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ വന്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ പ്രെത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നാദാപുരം ഡിവൈ.എസ്.പി പി.പി.എം മനോജിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ഏഴംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കടയുടെ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചതായാണ് ലഭിക്കുന്ന വിവരം. മോഷണം നടന്ന കടയുടെ സമീപത്ത് ബൈക്കില്‍ കറങ്ങിത്തിരിഞ്ഞ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ബൈക്കിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ആപ്പിള്‍ സ്റ്റോര്‍ എന്ന കടയുടെ ഷട്ടര്‍ തകര്‍ത്ത് 92 ഐ ഫോണുകളും 60,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നത്. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന സിസിടിവി കാമറകള്‍ തിരിച്ചുവച്ചാണ് മോഷണം നടത്തിയത്. എന്നാല്‍ തകരാറിലായ കാമറകള്‍ അതേപടി വച്ചത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് പുതിയ ഫോണുകള്‍ സ്‌റ്റോക്ക് ഇറക്കിയതിന്റെ പിറ്റേ ദിവസം തന്നെ മോഷണം നടന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പോലീസ് സ്‌റ്റേഷന് ഏതാനും മീറ്ററുകള്‍ മാത്രം ദൂരത്തിലുള്ള കടയിലാണ് വന്‍ കവര്‍ച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് ഉടമക്ക് സംഭവിച്ചത്.