സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇത്തരത്തിൽ ഉയരത്തിൽ കയറ്റി ജോലി ചെയ്യിപ്പിച്ചതാണ് കെട്ടിടത്തിൽ നിന്ന് വീണ് മരിക്കാൻ കാരണമായതെന്നാണ് പരാതി

ചേർത്തല: കയർ പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിങ്സ് ഇന്ത്യാ ലിമിറ്റഡിന്റെ കെട്ടിടത്തിനു മുകളിൽ നിന്നും വീണു യുവാവ് മരിച്ച സംഭവത്തിൽ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. തുറവൂർ ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ വളമംഗലംവടക്ക് പുത്തൻകരിവീട്ടിൽ സുധീറിന്റെയും സുനിയുടെയും മകൻ സായന്ദാണ്(21) അപകടത്തിൽ മരിച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു അപകടം. സ്ഥാപനത്തിലെ പ്രവൃത്തികൾ കരാറെടുത്തിരുന്ന വളമംഗലം സ്വദേശികളായ മധു, പൊന്നൻ എന്നിവരെയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറെയും പ്രതിചേർത്താണ് പരാതി നൽകിയിരിക്കുന്നത്. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിദ്യാർഥിയായ മകനെ ഇവർ ജോലിക്കു കൊണ്ടു പോയതെന്നും ഉയരത്തിൽ കയറി പരിചയമില്ലാത്ത മകനെ കനത്ത മഴയിൽ വഴുകിയ ആസ്ബറ്റോസ് ഷീറ്റിന്റെ ഉയരത്തിൽ ഒറ്റക്കു കയറ്റി വിട്ടതാണ് അപകട കാരണമെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ജില്ലയിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ച ദിവസമായിരുന്നു അപകടമുണ്ടായത്.

കൊടും മഴയിൽ മുൻപരിചയമില്ലാത്ത ജോലി

ഇത്തരം പ്രവൃത്തികളിൽ സായന്ദിന് ഒരു പരിചയവുമില്ലെന്നത് കൂട്ടികൊണ്ടു പോയവർക്ക് അറിവുള്ളതാണ്. ഇതിനൊപ്പം ഒരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരത്തിൽ ഉയരത്തിൽ കയറ്റി ജോലിചെയ്യിപ്പിച്ചത്. ഇക്കണോമിക്സിൽ ബിഎ പൂർത്തിയാക്കി ഏറ്റുമാന്നൂർ ഐടിഐയിൽ പ്രവേശനം കാത്തിരിക്കുന്ന ഘട്ടത്തിലാണ് അപകടം. അപകടത്തെകുറിച്ചും സാഹചര്യങ്ങളെ കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി മകന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സായന്ദിന്റെ അച്ഛൻ സുധീറാണ് പരാതി നൽകിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം