വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടികൾക്ക് എന്തിനാണ് വേവലാതിയെന്നും സുരേഷ് ഗോപി ചോദിച്ചു
തൃശൂർ: ചലച്ചിത്ര താരവും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ വക തൃശൂരിലെ വാദ്യകലാകാരമാർക്ക് വിഷുക്കൈനീട്ടവും വിഷുക്കോടിയും. ഒരു കോടിയുടെ വിഷുക്കൈനീട്ടമാണ് താൻ നൽകുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് വിഷുക്കോടിയും കൈനീട്ടവും നല്‍കിയത്. ശേഷം വിവാദങ്ങളോട് പ്രതികരിക്കുകയും ചെയ്തു സുരേഷ് ഗോപി. വിഷുക്കൈനീട്ടം പരിപാടിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടികൾക്ക് എന്തിനാണ് വേവലാതിയെന്നും അദ്ദേഹം ചോദിച്ചു. സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് നീക്കിവയ്ക്കുന്ന 1 കോടി രൂപയാണ് വാദ്യ കലാകാരന്മാർക്ക് നൽകുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവിന്‍റെ നേതൃത്വത്തിലായിരുന്നു വിഷുക്കൈനീട്ടം നല്‍കിയത്. പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, വെളിത്തിരുത്തി ഉണ്ണി, തൃച്ചൂർ മോഹനൻ, പെരുവനം സതീശൻ മാരാർ, പറക്കാട് തങ്കപ്പൻമാരാർ തുടങ്ങിയ പ്രമുഖന്‍ കൈനീട്ടം ഏറ്റുവാങ്ങി. ബി ജെ പി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അതേസമയം സുരേഷ് ഗോപിയുടെ തമിഴ് ചിത്രം 'തമിഴരശൻ' ഏപ്രില്‍ 14 ന് റിലീസ് ചെയ്യുകയാണ്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകൻ. മലയാളത്തില്‍ നിന്ന് ചിത്രത്തില്‍ രമ്യാ നമ്പീശനും ഉണ്ട്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം ഏപ്രില്‍ 14 ന് പ്രദര്‍ശനത്തിന് എത്തുമെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി രാജശേഖര്‍ ഐ എസ്‍ സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകൻ. എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിക്കുന്നത്. രവീന്ദര്‍ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂര്‍. വി വിശ്വനാഥനാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. എസ്എൻഎസ് മൂവീസാണ് ചിത്രത്തിന്റെ ബാനര്‍. സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം 'മേ ഹൂം മൂസ'യാണ്.
ഒടുവില്‍ കാത്തിരിപ്പ് അവസാനിക്കുന്നു, സുരേഷ് ഗോപിയുടെ 'തമിഴരശൻ' റിലീസിന്
