കുന്നംകുളത്ത് സംശയാസ്പദമായി കണ്ട തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ബാഗിൽ നിന്ന് മോഷ്ടിച്ച മൂന്ന് സ്വർണ്ണമാലകളും പണവും കണ്ടെടുത്തു. ഇരുവരും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. 

തൃശൂർ: മോഷ്ടിച്ച സ്വർണ്ണമാലകൾ ഉൾപ്പെടെയുള്ള വസ്തുക്കളുമായി തമിഴ്നാട് സ്വദേശിനികൾ കുന്നംകുളം പൊലീസിന്റെ പിടിയിൽ. തമിഴ്നാട് മധുരൈ ചിന്താമണി തെരുവ് സ്വദേശികളായ കാവ്യ (39), പൂജ (29) എന്നിവരെയാണ് കുന്നംകുളം സബ് ഇൻസ്പെക്ടർ വൈശാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുന്നംകുളം നഗരത്തിലെ മലായ ഗോൾഡിനു മുൻപിൽ സംശയാസ്പദമായ രീതിയിൽ കണ്ട തമിഴ്നാട് സ്വദേശിനികളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരുടെയും മൊഴികളിൽ സംശയം തോന്നിയതോടെ വനിതാ പോലീസെത്തി നടത്തിയ പരിശോധനയിൽ ഇരുവരുടെയും കയ്യിൽ കരുതിയ ബാഗിൽ നിന്ന് ചെറിയ പേഴ്സുകൾ കണ്ടെത്തുകയും പേഴ്സിൽ മൂന്ന് സ്വർണ്ണമാലകളും പണവും മറ്റു രേഖകളും കണ്ടെത്തുകയും ചെയ്തു.

പേഴ്സിൽ നിന്ന് കുറുമാൽ സ്വദേശിനിയായ മഞ്ജുളയുടെ രേഖകൾ കണ്ടെത്തിയതോടെ ഇവരുമായി ബന്ധപ്പെട്ടപ്പോഴാണ് പേഴ്സ് മോഷണം പോയതാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരും നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കും.