ശക്തമായ ഒഴുക്കിൽ പെട്ട് അരവിന്ദ് മുങ്ങി താഴ്ന്നതോടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വെച്ചതിനെ തുടർന്ന് പ്രദേശവാസികൾ വീയപുരം പൊലീസിനേയും ഹരിപ്പാട് ഫയർഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു

ആലപ്പുഴ: ആറ്റിൽ വീണ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് വള്ളിയിൽ ഉണ്ണികൃഷ്ണൻ നായർ ശ്രീകല ദമ്പതികളുടെ മകൻ അരവിന്ദിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ചെറുതന പാലത്തിന് സമീപത്ത് നിന്ന് ഫയർഫോഴ്സിലെ സ്കൂബാ ടീമാണ് കണ്ടെടുത്തത്. ഹരിപ്പാട് അമൃതാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അരവിന്ദ് തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് പത്തോളം സുഹൃത്തുക്കളുമായി ചെറുതന പാലത്തിന് സമീപത്തെ അച്ചൻകോവിലാറിലെ ആളൊഴിഞ്ഞ കടവിൽ കുളിക്കാനിറങ്ങിയത്. 

Add Asianetnews as a Preferred SourcegooglePreferred

ശക്തമായ ഒഴുക്കിൽ പെട്ട് അരവിന്ദ് മുങ്ങി താഴ്ന്നതോടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വെച്ചതിനെ തുടർന്ന് പ്രദേശവാസികൾ വീയപുരം പൊലീസിനേയും ഹരിപ്പാട് ഫയർഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. ഇരുകൂട്ടരും സംഭവ സ്ഥലത്തെത്തി പ്രദേശവാസികളുടെ സഹകരണത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കാണാൻ കഴിയാതായതോടെ തിരച്ചിൽ അവസാനിപ്പിക്കുകയും ചൊവ്വാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയുമായിരുന്നു. 

ഹരിപ്പാട് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ടി സുരേഷിൻ്റെ നേതൃത്വത്തിലുള്ള സക്യൂബ ടീം അംഗങ്ങളായ പ്രേംകുമാർ കെ, മനു വി നായർ , ബിജുമോൻ ജി, ബിജുകുമാർ കെ. എന്നിവരും വീയപുരം പൊലീസ് ഇൻസ്പെക്ടർ ശ്യാം കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. കരയ്ക്കെടുത്ത മൃതദേഹം പൊലീസിൻ്റെ നേതൃത്വത്തിൽ ഹരിപ്പാട് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.