കൊല്ലം ആയൂരിൽ സർക്കാർ സ്കൂളിൽ മോഷണം. ആയൂർ ഗവ. ജവഹർ സ്കൂളിലാണ് കള്ളന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമായിരിക്കുന്നത്. ഓണാവധി കഴിഞ്ഞ് സ്കൂളിലെത്തിയ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

കൊല്ലം: കള്ളന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ആയൂർ ഗവ. ജവഹർ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും. സ്കൂളിലെ മോട്ടോർ മോഷ്ടിച്ചു കൊണ്ടുപോയതോടെ കുടിവെള്ളമടക്കം മുടങ്ങി. ടാപ്പുകളും മുറിച്ചു മാറ്റി. ടൈലുകൾ ഇളക്കിയെടുത്ത മോഷ്ടാക്കൾ കതക് ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചു. ഓണാവധി കഴിഞ്ഞ് സ്കൂളിലെത്തിയ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്.

ഹൈസ്കൂളിൻ്റെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന കാർഷിക ഉപകരണങ്ങളും അപഹരിച്ചു. പ്രധാന ഗേറ്റിൻ്റെ പൂട്ടുകളും കൊളുത്തും നശിപ്പിച്ച നിലയിലാണ്. കോമ്പൗണ്ടിൽ തന്നെയുള്ള യുപി സ്‌കൂളിൻ്റെയും കതകുകളും നശിപ്പിച്ചിട്ടുണ്ട്.

ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ചിരുന്ന സിസിടിവി തകർത്ത നിലയിലാണ്. കുടിവെള്ള പൈപ്പിൻ്റെ ടാങ്ക്, പൈപ്പ് എന്നിവ നശിപ്പിച്ചിരുന്നു. പല തവണ പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ചടയമംഗലം പൊലീസ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സ്‌കൂൾ പിടിഎ ആവശ്യപ്പെട്ടു.