തിരുവമ്പാടി പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒൻപത് സീറ്റുകൾ വീതം നേടിയതോടെ ഭരണം ആർക്കെന്ന് തീരുമാനിക്കുക കോൺഗ്രസ് റിബൽ സ്ഥാനാർത്ഥി ജിതിൻ പല്ലാട്ട്. ജിതിന്റെ പിന്തുണ ലഭിക്കുന്ന മുന്നണിയായിരിക്കും ഇവിടെ  ഭരിക്കുക. 

കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തില്‍ ഒന്‍പത് വീതം സീറ്റുകളില്‍ എല്‍ഡിഎഫും യുഡിഎഫും വിജയിച്ച സാഹചര്യത്തില്‍, ഭരണം ആര്‍ക്കെന്ന് തീരുമാനിക്കാനാവുക ഒരാളുടെ നിലപാടില്‍. കോണ്‍ഗ്രസിലെ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ജിതിന്‍ പല്ലാട്ടിന്റെ പിന്തുണ ആര്‍ക്കൊപ്പമാകുമെന്നതാണ് നിര്‍ണായകമാകുന്നത്. 19 വാര്‍ഡുകളുള്ള തിരുവമ്പാടി പഞ്ചാത്തില്‍ എല്‍ഡിഎഫ് ഒന്‍പത് സീറ്റും യുഡിഎഫ് ഒന്‍പത് സീറ്റും നേടി തുല്യതയിലാണ്. ഈ സാഹചര്യത്തിലാണ് ജിതിന്റെ വിജയം പൊന്നും വിലയുള്ളതായത്.

പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പുന്നക്കലില്‍ നിന്നുമാണ് ജിതിന്‍ മത്സരിച്ച് ജയിച്ചത്. ഇവിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ടോമി കൊന്നക്കല്‍ ആയിരുന്നു. വാര്‍ഡില്‍ നിന്നും 20 കിലോമീറ്ററോളം ദൂരത്ത് താമസിക്കുന്ന ടോമിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ജിതിന്‍ നേതൃത്വത്തെ അനുസരിക്കാതെ നാമനിര്‍ദേശ പത്രിക നല്‍കിയത്. കൈപ്പത്തി ചിഹ്നം ലഭിക്കാത്തതിനെത്തുടർന്ന് തുടര്‍ന്ന് തനിക്ക് അനുവദിച്ച ടെലിവിഷന്‍ ചിഹ്നത്തിലാണ് വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചത്. മത്സരഫലം പറത്തുവന്നപ്പോള്‍ 500ല്‍ ഏറെ വോട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയും ചെയ്തു. നേതൃത്വത്തെ ധിക്കരിച്ചതിനെ തുടര്‍ന്ന് ജിതിനെ ഡിസിസി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രാദേശിക നേതൃത്വം പിന്തുണ അറിയിച്ച് തന്നെ സമീപിച്ചിട്ടുണ്ടെന്നം എന്നാല്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാരുടെ താല്‍പര്യത്തിനനുസരിച്ചായിരിക്കും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.