പിടിയിലായ റഷീദിന് തലപ്പുഴ, മാനന്തവാടി പൊലീസ് സ്റ്റേഷനുകളിലും, മാനന്തവാടി എക്സൈസിലും കേസുകളുണ്ട്. ജയരാജിന് പോക്സോ കേസുള്‍പ്പെടെ തലപ്പുഴ സ്റ്റേഷനില്‍ മൂന്ന് കേസുകളുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു.

മാനന്തവാടി: വയനാട്ടില്‍ വന്‍ ലഹരി വേട്ട. പോത്തുകളെ വളര്‍ത്തുന്ന ആലയില്‍ ഒളിപ്പിച്ച നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് വയനാട് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് തലപ്പുഴ തവിഞ്ഞാല്‍ മക്കിമല സ്വദേശികളായ പുല്ലാട്ട് വീട്ടില്‍ പി. റഷീദ്(43), സിക്‌സ്ത്ത് നമ്പര്‍ കോളനി പി. ജയരാജ്(25) എന്നിവരെ ലഹരി വിരുദ്ധ സ്‌ക്വാഡും തലപ്പുഴ പൊലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. 1.405 കിലോഗ്രാം ഹാഷിഷും 320 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. വയനാട്ടില്‍ ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ പിടികൂടുന്നത് ആദ്യമായാണ്. റഷീദിന് തലപ്പുഴ, മാനന്തവാടി പൊലീസ് സ്റ്റേഷനുകളിലും, മാനന്തവാടി എക്സൈസിലും കേസുകളുണ്ട്. ജയരാജിന് പോക്സോ കേസുള്‍പ്പെടെ തലപ്പുഴ സ്റ്റേഷനില്‍ മൂന്ന് കേസുകളുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു.

ബുധനാഴ്ച വൈകിട്ടോടെ റഷീദിന്റെ വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെടുത്തത്. പോത്തിന്റെ ആലയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മയക്കുമരുന്നുകള്‍. തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആര്‍. അനീഷ് കുമാര്‍, എസ്.ഐ കെ.കെ. സോബിന്‍, എ.എസ്.ഐ ബിഷു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജുമോന്‍, ജിനീഷ്, വിജയന്‍, പ്രവീണ്‍, വാജിദ്, ഡ്രൈവര്‍ മിഥുന്‍, സിവില്‍ പോലീസ് പോലീസ് ഓഫീസര്‍മാരായ ചിഞ്ചു എന്നിരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.