കോഴിക്കോട്ട് പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ വിറ്റ കാമുകൻ അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശിയായ ക്ലമന്റിനെയാണ് സൈബർ ക്രൈം പോലീസ് പിടികൂടിയത്. 

കോഴിക്കോട്: യുവതിയെ പ്രണയം നടിച്ച് വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ വില്‍പനക്ക് വയ്ക്കുകയും ചെയ്ത സംഭവത്തില്‍ കാമുകന്‍ പിടിയില്‍. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ക്ലമന്‍റിനെയാണ് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ സിആര്‍ രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. പരാതി നല്‍കിയ യുവതിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് പതിവാക്കി.

വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ഓണാക്കി ഇയാള്‍ പകര്‍ത്തി. പിന്നീട് സമൂഹമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് പണം തട്ടുകയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളിലെ പ്രധാനിയാണ് പിടിയിലായ ക്ലെമന്‍റെന്ന് പൊലീസ് പറഞ്ഞു. വടകര കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.