ഹൈഡ്രോളിക് ജാക്കിന്റെ തകരാറാണ് അപകടകാരണമെന്ന പ്രാഥമിക നിഗമനമുണ്ടെങ്കിലും, ഗതാഗത നിയന്ത്രണത്തിലെ വീഴ്ചയെച്ചൊല്ലി കരാർ കമ്പനിയായ അശോക ബിൽഡ്കോണും നാട്ടുകാരും തമ്മിൽ തർക്കം
ആലപ്പുഴ: ആലപ്പുഴയിലെ നിർമ്മാണ അപകടത്തെ തുടർന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസും കരാർ കമ്പനിയായ അശോക ബിൽഡ്കോൺ അധികൃതരും വിശദീകരണങ്ങളുമായി രംഗത്തെത്തി. ഗതാഗത നിയന്ത്രണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.കമ്പനിയുടെ വിശദീകരണത്തിനെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തി.
ജില്ലാ കളക്ടറുടെ പ്രതികരണം
സംഭവത്തിൽ അശോക ബിൽഡ്കോൺ കമ്പനിയോട് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹൈഡ്രോളിക് ജാക്കിയിൽ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന സ്ഥലത്ത് ഗതാഗത നിയന്ത്രണം പാലിക്കണമെന്ന് കൃത്യമായി നിർദ്ദേശം നൽകിയിരുന്നു എന്നും കളക്ടർ അറിയിച്ചു. എങ്കിലും, ഇത്രയും വലിയ ജോലി നടക്കുമ്പോൾ പൂർണമായും ഗതാഗതം തടയാൻ കഴിയില്ലെന്നും, നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും കളക്ടർ അലക്സ് വർഗീസ് വ്യക്തമാക്കി.
കരാർ കമ്പനിയുടെ വിശദീകരണവും പ്രതിഷേധവും
അപകടത്തെക്കുറിച്ച് അശോക ബിൽഡ് കോൺ കൺസ്ട്രക്ഷൻ കോഓർഡിനേറ്റർ വേണു ഗോപാൽ നൽകിയ വിശദീകരണം നാട്ടുകാർ തള്ളി. അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് വേണു ഗോപാൽ പറഞ്ഞു. കൂടാതെ, തങ്ങൾ സാധാരണയായി വാഹനങ്ങളെ കടത്തി വിടാറില്ലെന്നും, അപകടം നടന്ന സമയത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നുവെന്നും, എന്നിട്ടും ഒരു വാഹനം കടന്നുപോയതാണ് അപകടത്തിന് കാരണമായതെന്നുമാണ് കമ്പനിയുടെ പ്രതിനിധി പറഞ്ഞത്. എന്നാൽ, നിർമ്മാണ സ്ഥലത്ത് റോഡ് ബ്ലോക്ക് ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കമ്പനി പ്രതിനിധി ഗതാഗതം നിയന്ത്രിച്ചിരുന്നു എന്ന് പറഞ്ഞതോടെ നാട്ടുകാർ ബഹളം വെക്കുകയും വേണു ഗോപാലിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു.
പുലര്‍ച്ചെ അപകടം
ഇന്ന് പുലർച്ചെയോടെയാണ് അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ പിക്കപ് വാനിന് മുകലിലേക്ക് ഗർഡർ വീണ് അപകടം ഉണ്ടായത്. സംഭവത്തിൽ വാൻ ഡ്രൈവർ മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ഗർഡറുകളാണ് വീണത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.


