ജീപ്പ് നിർത്തി വനപാലകർ റോഡിലിറങ്ങിയപ്പോൾ ആന ഇവർക്കു നേരെ ചെന്നു. ഇതോടെ വനപാലകർ പിന്തിരിഞ്ഞോടുകയായിരുന്നു

​എടക്കര: റോഡിലിറങ്ങിയ കൊമ്പൻ ആനയെ പിന്തിരിപ്പിക്കാനെത്തിയ വനം ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ചു.നാട്ടുകാണി ചുരത്തിൽ ഒന്നാം വളവിനു സമീപമാണ് റോഡിലിറങ്ങിയ കൊമ്പൻ പരിഭ്രാന്തി സൃഷ്ടിച്ചത്. ഇന്നലെ രാവിലെ ഒൻപതിനായിരുന്നു സംഭവം. ആന റോഡിലിറങ്ങിയതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ലെന്ന വിവരം ലഭിച്ചാണ് നെല്ലിക്കുത്ത് സ്റ്റേഷനിൽ നിന്ന് വനപാലകർ സ്ഥലത്തെത്തിയത്. ജീപ്പ് നിർത്തി വനപാലകർ റോഡിലിറങ്ങിയപ്പോൾ ആന ഇവർക്കു നേരെ ചെന്നു. ഇതോടെ വനപാലകർ പിന്തിരിഞ്ഞോടുകയായിരുന്നു. നിർത്തിയിട്ട വാഹനങ്ങൾക്ക് അടുത്തുകൂടെയാണു കൊമ്പൻ നീങ്ങിയത്. നാട്ടുകാണി ചുരത്തിൽ ഒന്നാം വളവിനു സമീപം റോഡിലിറങ്ങിയ കൊമ്പൻ ജീപ്പിനു സമീപം നിലയുറപ്പിച്ചപ്പോൾ, ആന ജീപ്പിനു നേരെ നടന്നടുക്കുന്നത് കണ്ടതോടെ യാത്രക്കാർ വാഹനങ്ങളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഏകദേശം 20 മിനിറ്റോളം കഴിഞ്ഞാണ് കൊമ്പൻ റോഡിൽ നിന്ന് മാറിയത്. കഴിഞ്ഞ മൂന്നു ദിവസമായി കൊമ്പനാന പുനയ്ക്കൽ അടക്കമുള്ള ജനവാസ കേന്ദ്രങ്ങളിൽ തന്നെയാണുള്ളത്.

മറ്റൊരു സംഭവത്തിൽ വാഴാനി ഡാം പരിസരത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. ആനക്ക് സമീപമെത്തിയ വിദഗ്ദ സംഘം ചികിത്സ ആരംഭിച്ചു. ജലാശയത്തിൻ്റെ മറുവശത്താണ് കഴിഞ്ഞ ദിവസം മുൻ കാലിൽ പരിക്കേറ്റ് വലിയതോതിൽ പഴുപ്പൊലിക്കുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. ഒന്നിലധികം മുറിവുകളുള്ള നിലയിലാണ് 25 വയസ്സോളം പ്രായമുള്ള കാട്ടുകൊമ്പനെ കണ്ടെത്തിയത്. മറ്റ് കാട്ടാനകളുമായുള്ള സംഘർഷത്തിനിടെ കാലിൽ കൊമ്പ് കൊണ്ട് കുത്തേറ്റതാണ് ആഴത്തിൽ പരിക്കേൽക്കാൻ ഇടയായത് എന്നാണ് വിവരങ്ങൾ. 

മുറിവുകൾക്ക് ഏഴുദിവസത്തോളം പഴക്കമുള്ളതായും കുറച്ചു ദിവസത്തിനകം ആന പൂർണസുഖം പ്രാപിക്കും എന്നാണ് പ്രതീക്ഷ എന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും ഡിഎഫ്ഒ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് രാവിലെയോടെ ഡാം പരിസരത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് വെറ്ററിനറി സർജൻമാർ ഉൾപ്പെടെയുള്ള വിദഗ്ധസംഘം കുട്ടവഞ്ചി ഉപയോഗിച്ച് ഡാമിൻ്റെ മറുവശത്ത് എത്തി. സാഹചര്യം പരിശോധിച്ച് ആനയെ മയക്ക് വെടിവച്ച് മുറിവേറ്റ കാലിൽ മരുന്ന് വെച്ചു. തുടർന്ന് ആനക്ക് തുടർ പരിചരണം ഉറപ്പാക്കി നിരീക്ഷിച്ചു വരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം