വയനാട് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു, ജനറൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കൾ
ചികിത്സ നൽകുന്നതിൽ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം
കൽപ്പറ്റ : വയനാട് കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. വേങ്ങപ്പള്ളി സ്വദേശി ഗ്രിജേഷിന്‍റെ ഭാര്യ ഗീതുവാണ് മരിച്ചത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇന്നലെ രാവിലെയാണ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 32 വയസുകാരിയായ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് മണിക്കൂറുകൾക്കകം ആരോഗ്യ സ്ഥിതി വഷളായി. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. പ്രസവത്തെ തുടർന്ന് അപൂർവർമായി ഉണ്ടാകുന്ന ആംനിയോട്ടിക് ഫ്ലൂയിഡ് എംബോളിസമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ വ്യക്തത വരുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീകുമാർ പറഞ്ഞു. എന്നാൽ മതിയായ ചികിത്സ നൽകാതിരുന്നതാണ് ഗീതുവിന്‍റെ ജീവൻ നഷ്ടമാകാൻ കാരണമായതെന്ന് കുടുംബം കുറ്റപ്പെടുത്തി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പ്രവർത്തകരെ പൊലീസ് തടഞ്ഞു. കൽപ്പറ്റ ഗവ. ആശുപത്രിയിൽ ഒരു മാസത്തിനിടെ രണ്ട് പേരാണ് പ്രസവത്തെ തുടർന്ന് മരിക്കുന്നത്. അന്വേഷണം തുടങ്ങിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ സംസ്കരിക്കും.
Read More : കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ്: അനിൽ കുമാറിന്റെയും അനൂപിന്റെയും കൂടിക്കാഴ്ച; നിർണായക സിസിടിവി ദൃശ്യങ്ങൾ