ഹരിയാന സ്വദേശിയെ വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയുടെ നിര്‍ദേശപ്രകാരം നിക്ഷേപിച്ചാണ് ചുണ്ടേല്‍ സ്വദേശിക്ക് പണം നഷ്ടമായത്. കംമ്പോഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ

കല്‍പ്പറ്റ: ഓണ്‍ലൈന്‍ ഷെയര്‍ ട്രെഡിങ് നടത്തി പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വയനാട് ചുണ്ടേല്‍ സ്വദേശിയില്‍ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഹരിയാന സ്വദേശിയെ വയനാട് സൈബര്‍ പോലീസ് പിടികൂടി. ഹരിയാന, ഗുരുഗ്രാം സ്വദേശിയായ വിനീത് ചദ്ധ (58) യെ ആണ് സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവും ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ ഗുരുഗ്രാം കോടതിയില്‍ ഹാജരാക്കി വയനാട്ടില്‍ എത്തിച്ചു.

കഴിഞ്ഞ ജൂണില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രെഡിങ്ങില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. യുവതി അയച്ചു നല്‍കിയ ആപ്പ് വ്യാജമാണെന്ന് അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്തു ട്രെഡിങ് നടത്തുകയും ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയുമായിരുന്നു. പിന്നീട് ലാഭം അടങ്ങിയ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും പണം അടക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് സംഗതി തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കംമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയ സൈബര്‍ പോലീസ് ഏതെല്ലാം എക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നതെന്ന് മനസിലാക്കി. പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകള്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്. ചില വിദേശ കമ്പനികള്‍ക്ക് വേണ്ടിയാണ് ഇയാള്‍ പണം കൈമാറ്റം ചെയ്തത് എന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും മനസ്സിലായി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്ന മുറക്ക് പണം ആരുടെ കൈയ്യിലെത്തിപ്പെട്ടെന്നത് അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകും. സൈബര്‍ സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടര്‍ റസാഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. അബ്ദുള്‍ സലാം, എ.ആയിഷ, വി.കെ ശശി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.