മാവേലിക്കര പൈനുംമട് ജങ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച കെട്ടിയിരുന്ന കൊടികളാണ് പ്രതി നശിപ്പിച്ച് സിപിഎം ഓഫീസിന് മുന്നിലിട്ടത്.

മാവേലിക്കര: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള കൊടി തോരണങ്ങൾ നശിപ്പിച്ച യുവാവ് പിടിയിൽ. മാവേലിക്കര തഴക്കര, കുന്നം, അമ്പാടിയിൽ അജയ് കൃഷ്ണൻ (22) നെയാണ് ചെങ്ങന്നൂർ ഡി. വൈ. എസ്. പി. യുടെ പ്രത്യേക അന്വേഷണ സംഘവും, മാവേലിക്കര ഇൻസ്‌പെക്ടർ സി. ശ്രീജിത്ത്‌ നേതൃത്വത്തിലുള്ള മാവേലിക്കര പൊലീസും ചേർന്ന് പിടികൂടിയത്. പൈനുംമൂട് ജങ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച കെട്ടിയിരുന്ന കൊടികൾ നശിപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്.

കഴിഞ്ഞ പതിനാലിന് പുലർച്ചെയാണ് നാട്ടിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മാവേലിക്കര പൈനുംമട് ജങ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച കെട്ടിയിരുന്ന കൊടികൾ നശിപ്പിക്കുകയും, കുറച്ചു കൊടികൾ തഴക്കര വേണാട് ജങ്ഷനു സമീപമുള്ള സി. പി. എം ന്റെ പാർട്ടി ഓഫീസിനു മുൻവശം കൊണ്ടിടുകയും ചെയ്തതായി മാവേലിക്കര പൊലീസിൽ പരാതി ലഭിക്കുന്നത്. തുടർന്ന് ജില്ല പൊലീസ് മേധാവി എം. പി. മോഹനചന്ദ്രൻ നായർ ഐ. പി. എസിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി. വൈ. എസ്. പി. എം. കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങി.

കുന്നത്തേയും, സമീപ പ്രാദേശങ്ങളിലെയും സി. സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബൈക്കിലെത്തി കൊടികൾ നശിപ്പിക്കുന്നതായി കണ്ടു. തുടർന്ന് നിരവധി സി. സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിലാകുകയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം കൊടികൾ നശിപ്പിച്ചതിനെ തുടർന്ന് മറ്റ് അനിഷ്ട സംഭവങ്ങൾ തടയാൻ കഴിഞ്ഞു. മാവേലിക്കര ഇൻസ്‌പെക്ടർ സി. 'ശ്രീജിത്ത്‌, എസ്. ഐ ഇ. നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീക്, അരുൺ ഭാസ്ക്കർ, സിവിൽ പൊലീസ് ഓഫീസറായ അനന്ത മൂർത്തി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.