വില്‍പ്പനക്കായി സൂക്ഷിച്ച 4 ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിന്റെ പിടിയില്‍. കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പന നടത്തുന്ന സുഹൈബിനെയാണ് നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.

മലപ്പുറം: വില്‍പ്പനക്കായി സൂക്ഷിച്ച 4 ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിന്റെ പിടിയില്‍. പുള്ളിപ്പാടം ഓടായിക്കല്‍ മേത്തലയില്‍ സുഹൈബിനെയാണ് (മത്തായി -32) നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്.

ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഓടായിക്കലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം ബീമ്പുങ്ങലില്‍ വെച്ച് രണ്ട് ഗ്രാം മെത്താഫെറ്റാമിനുമായി മമ്പാട് സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുഹൈബിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫെറ്റാമിന്‍ വില്‍പന നടത്തിയിരുന്നത്. ഈ സംഘത്തിലുള്‍പ്പെട്ട മറ്റൊരു യുവാവ് എയര്‍പോര്‍ട്ട് വഴി ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് അടുത്തിടെ പിടിയിലായി ഖത്തര്‍ ജയിലില്‍ കഴിഞ്ഞു വരികയാണ്.

എസ്.ഐമാരായ പി.ടി. സൈഫുല്ല, ജിഷ്ണുരാജ്, സി.പി.ഒമാരായ പി.സുനു, അനസ്, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈച്ചിനി, ആശിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.