ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്, ആശുപത്രിയിൽ
തലക്കു പിന്നിൽ ഗുരുതരമായി പരിക്കേറ്റ ഫസലിനെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഹരിപ്പാട്: ബെക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഓരാൾക്കു പരിക്കേറ്റു. ബൈക്ക് യാത്രികൻ കണ്ടല്ലൂർ തെക്ക് പുത്തൻകണ്ടത്തിൽ കിഴക്കതിൽ അൻസർ ബാഷ യുടെ മകൻ ഫസലാ (21)ണ് മരിച്ചത്. ആറാട്ടുപുഴ രാമഞ്ചേരി ഹരിലാലയത്തിൽ ഹരിലാലിനാ (45) ണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നേകാലോടെ പുല്ലുകുളങ്ങര - ആറാട്ടുപുഴ പെരുമ്പളളി റോഡിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കിഴക്കു ഭാഗത്തേക്കു വരികയായിരുന്ന ഫസലിന്റെ ബൈക്കും എതിരേവന്ന ഹരിലാൽ ഓടിച്ചിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. തലക്കു പിന്നിൽ ഗുരുതരമായി പരിക്കേറ്റ ഫസലിനെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും ബൈക്കും ഏകദേശം പൂർണമായും തകർന്നു. വലതുകാലിന് സാരമായി പരിക്കേറ്റ ഹരിലാലിനെ തിരുവല്ലയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാഹിദയാണ് മരിച്ച ഫസലിന്റെ അമ്മ. സഹോദരൻ: ഹമീദ്.
അതേസമയം വയനാട്ടിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കെ എസ് ആര്‍ ടി സി ബസ് യാത്രക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവത്തിൽ പൊലീസ് കേസെടുത്തു എന്നതാണ്. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവർക്കെതിരെയാണ് അമ്പലവയൽ പൊലീസ് കേസെടുത്തത്. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി. രാവിലെയാണ് ആനപ്പാറ കുന്നത്തൊടി സ്വദേശിയായ 18 വയസുകാരൻ അസ്ലമിന്‍റെ ഇടതു കൈയുടെ മുട്ടിന് താഴ് ഭാഗം അറ്റുപോയത്. ചുള്ളിയോട് ബത്തേരി റൂട്ടിൽ അഞ്ചാംമൈലിൽ വച്ചായിരുന്നു അപകടം. ഇരുചക്ര വാഹനത്തിന് അരികു കൊടുക്കുന്നതിനെടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ കെ എസ് ആര്‍ ടി സിയും ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു