അമ്മയെപ്പോലൊരു ടീച്ചര്‍!
ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപികയെക്കുറിച്ചാണ് ഈ കുറിപ്പുകള്‍.
അമ്പലവും സ്‌കൂളും ട്യൂഷന്‍ സെന്ററുമൊക്കെയായി കെട്ടുപിണഞ്ഞു കിടക്കുന്ന ചില ഓര്‍മകള്‍. എല്ലാം അടുത്തടുത്ത് തന്നെ ആയിരുന്നു.അതുകൊണ്ട് തന്നെ അയ്യന്‍കോയിക്കല്‍ എന്ന ഒരേ പേരിലാണ് അമ്പലവും സ്‌കൂളും അറിയപ്പെട്ടിരുന്നത്. സാധാരണക്കാരായ കുറെ കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ പള്ളിക്കൂടം.
'ഞങ്ങളുടെ ഗതി മക്കള്‍ക്ക് വരരുത്' എന്നു കെട്ടുതഴമ്പിച്ചതായിരുന്നു ഞങ്ങളുടെ കാതുകള്‍. സാഹചര്യങ്ങള്‍ ഇല്ലാഞ്ഞതുകൊണ്ടു പഠിക്കാന്‍ കഴിയാഞ്ഞതിന്റെ നഷ്ടബോധം പേറിയ ഒരു തലമുറയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു ഞങ്ങള്‍. അതുകൊണ്ട് തന്നെ അവരുടെ ചെറിയ വരുമാനത്തിന്റെ ഒരംശം നീക്കിവെച്ച് ഞങ്ങളില്‍ പലരെയും ട്യൂഷന്‍ ക്ലാസ്സിലേക്കും പറഞ്ഞു വിട്ടു. അങ്ങനെ രാവിലെ 8 മണിമുതല്‍ ഞങ്ങള്‍ വീട്ടുകാര്‍ക്ക് വേണ്ടി കഷ്ടപ്പെടാന്‍ തുടങ്ങി .രണ്ടു നേരം ട്യൂഷന്‍ ഉള്ള ദിവസങ്ങളില്‍ വൈകുന്നേരം 6 മണി വരെയും അത് നീണ്ടു. അന്നൊക്കെ ഇങ്ങനെയായിരുന്നല്ലോ കരുതിയിരുന്നത്. പിന്നല്ലേ മനസ്സിലാകുന്നത് കൈവിട്ടുപോയതൊക്കെ ഒരിക്കലും തിരികെ കിട്ടാത്ത കുറെ നല്ല നാളുകള്‍ ആയിരുന്നെന്ന്.
കുറച്ചു ദൂരം നടന്നു വേണം ട്യൂഷന്‍ ക്ലാസ്സിലെത്താന്‍. അതുകൊണ്ട് തന്നെ പലരും പ്രാതല് പോലും കഴിക്കാതെയാണ് വീട്ടില്‍ നിന്നിറങ്ങുക .അതുകൊണ്ട് സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിക്കും വരെ കോട്ടുവായിട്ടും ഇടയ്‌ക്കൊക്കെ ഡെസ്‌കിന് മുകളില്‍ കമഴ്ന്നു കിടന്നും വിശപ്പിനെ പിടിച്ചു നിര്‍ത്തും. ഒന്‍പതാം ക്ലാസ്സില്‍ എത്തിയപ്പോഴായിരുന്നു അതിനൊരു മാറ്റം വന്നത്. അതിനു കാരണം രാധാമണി ടീച്ചര്‍ ആയിരുന്നു. ഞങ്ങളുടെ കോട്ടുവായിടലും ക്ഷീണവും ഒക്കെ ശ്രദ്ധിച്ച ഒരു അമ്മ മനസ്സ്. ഞങ്ങളുടെ ക്ലാസ് ടീച്ചറായിരുന്നു. ഒരധ്യാപിക എന്നതിലുപരി നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ സാമീപ്യം ഞങ്ങളെയൊക്കെ അറിയിച്ച ഒരു വ്യക്തിത്വം.ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനിടയില്‍ ഞങ്ങളുടെ മുഷിപ്പ് മാറ്റാന്‍ വീട്ടുകാര്യങ്ങളും തമാശകളും പങ്കുവച്ച് വേണ്ടപ്പോള്‍ ഉപദേശങ്ങളും ഒക്കെ തന്നു ഞങ്ങളുടെ മനസ്സില്‍ കയറിക്കൂടിയ രൂപം..
ഹൈസ്‌കൂള്‍ ആകുമ്പോഴേക്കും ആണ്കുട്ടികളേം പെണ്‍കുട്ടികളേം വെവ്വേറെ ക്ലാസ്സുകളില്‍ ആക്കും.അതുകൊണ്ട് തന്നെ കൗമാരക്കാര്‍ക്ക് കൊടുക്കേണ്ട പല ഉപദേശങ്ങളും മറ ഇല്ലാതെ തന്നെ ടീച്ചര്‍ ഞങ്ങളുമായി പങ്കുവച്ചു. മുഴുവന്‍ സമയവും പാഠപുസ്തകങ്ങളിലൂടെ ഞങ്ങളെ ശ്വാസം മുട്ടിക്കാതെ സിലബസിനപ്പുറമുള്ള പല കാര്യങ്ങളും ടീച്ചര്‍ ക്ലാസ്സില്‍ ചര്‍ച്ച ചെയ്തു. ചില അനുഭവങ്ങളും അതില്‍ നിന്നുള്‍കൊണ്ട പാഠങ്ങളും, ടീച്ചറുടെ ബാല്യവും കൗമാരവും ജോലി നേടിയതും ഒക്കെ കഥകളായി ഞങ്ങളുടെ മുന്നില്‍ പെയ്തിറങ്ങി.
തിങ്കളാഴ്ചകളില്‍, തലേ ദിവസം ദൂരദര്‍ശനില്‍ വന്ന സിനിമയെ കുറിച്ചു അഭിപ്രായം ചോദിച്ചു. പരീക്ഷ കഴിഞ്ഞു ഉത്തരക്കടലാസ് നോക്കുന്ന സമയങ്ങളില്‍ 'എനിക്ക് കുറച്ചു വണ്ണം കൂടിയിട്ടുണ്ടോ മക്കളേ'ന്നു കുശലം ചോദിച്ചു. നിലക്കടല കൊറിച്ചുകൊണ്ടാണത്രേ ടീച്ചര്‍ ഉത്തരക്കടലാസ് നോക്കുന്നത്. അതുകൊണ്ട് ഉത്തരക്കടലാസ് കൊണ്ടുവരുമ്പോഴേക്കും ഇത്തിരി ശ്വാസം മുട്ടും എന്ന്. അങ്ങനെ ടീച്ചര്‍ ഞങ്ങള്‍ക്ക് മുന്നില്‍ പലരൂപങ്ങളില്‍ നിറഞ്ഞു നിന്നു. ഒരു ടീച്ചറായും അമ്മയായും കൂട്ടുകാരിയായും ഒക്കെ.അതുകൊണ്ട് തന്നെ സ്‌നേഹവും ബഹുമാനവും ഒരല്പം പേടിയും ഒക്കെ കലര്‍ന്ന ഒരു സമ്മിശ്രവികാരമായിരുന്നു ടീച്ചറോട് ഞങ്ങള്‍ക്ക്.
പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍, ഒരു ദിവസം ടീച്ചര്‍ നിര്‍ബന്ധമായിട്ടൊരു കാര്യം പറഞ്ഞു..
'എന്റെ ക്ലാസ്സില്‍ ആരും വിശന്നിരിക്കാന്‍ പാടില്ല.രാവിലെ ഭക്ഷണം കഴിച്ചു വരാന്‍ സമയം കിട്ടാത്തവര്‍ ഇവിടെ വന്നിരുന്നു കഴിച്ചോളൂ. എന്നിട്ടേ ഞാന്‍ പഠിപ്പിക്കാന്‍ തുടങ്ങൂ. 'ക്ലാസിന്റെ ഒരു മൂലയ്ക്ക് അതിനുള്ള സൗകര്യവും ഒക്കെ ഒരുക്കി തന്നു'
കോട്ടുവായിട്ട് വായ കഴച്ച ഞങ്ങള്‍ക്ക് അതിലപ്പുറം ഒരു സന്തോഷം വേറെയില്ലായിരുന്നു. കാരണം ട്യൂഷന്‍ കഴിഞ്ഞു വന്നു പ്രാതലുകഴിച്ചിരിക്കാനൊന്നും സമയം കിട്ടില്ലായിരുന്നു.
അങ്ങനെ ഞങ്ങളില്‍ ചിലരൊക്കെ പ്രാതല് പൊതിഞ്ഞു കൊണ്ടുപോകാന്‍ തുടങ്ങി. തിങ്ങി നിറഞ്ഞ ക്ലാസ് ന്റെ ഒരു മൂലയില്‍ ഇരുന്നു പൊതികള്‍ അഴിച്ചു. അപ്പോഴേക്കും ടീച്ചര്‍ ക്ലാസ്സില്‍ എത്തിയിട്ടുണ്ടാകും. പലപൊതികളില്‍ നിന്നുള്ള സമ്മിശ്രമായ മണം ക്ലാസ്സില്‍ നിറയും. അതില്‍ ചിലപ്പോള്‍ തലേ ദിവസത്തെ മീന്‍ ചാറിന്റെ മണവും കാണും. സസ്യഭുക്കായ ടീച്ചര്‍ ഞങ്ങളെയോര്‍ത്ത് അതൊക്കെ സഹിച്ചിരുന്നു. പൊതികൊണ്ടുവരാത്തവര്‍ വായില്‍ കപ്പലോടിച്ചിരിക്കും. അനുവാദം ചോദിക്കാതെ തന്നെ കഴിച്ചു കഴിഞ്ഞവര്‍ക്ക് പുറത്തുപോയി കൈ കഴുകിവരാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. പുറത്തേക്ക് കൈകഴുകാന്‍ പോകുന്നവരെ ടീച്ചര്‍ മനസ്സില്‍ പതിപ്പിക്കും. അവരുടെ അറ്റന്‍ഡന്‍സും മറക്കാതെ രേഖപ്പെടുത്തും. ടീച്ചര്‍ അനുവദിച്ച സൗകര്യം ദുരുപയോഗം ചെയ്യാതെ തന്നെ വേഗം കഴിച്ചു തീര്‍ക്കാന്‍ നോക്കും.
അങ്ങനെ ഞങ്ങളൊക്കെ ഉഷാറായി ക്ലാസ്സില്‍ കയറിയിരിക്കും. പതിവ് പോലെ ടീച്ചര്‍ പഠിപ്പിച്ചു തുടങ്ങും. അങ്ങനെ ഒരു വര്‍ഷം ഞങ്ങളെല്ലാവരും കോട്ടുവായിടാതെയും ഉറക്കം തൂങ്ങാതെയും ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി..
നിറയെ കഴിക്കാനുണ്ടായിട്ടു വിശന്നിരിക്കുന്നവന്റെയും കഴിക്കാനൊന്നുമില്ലാഞ്ഞിട്ടു വിശന്നിരിക്കുവന്റെയും മുഖത്തു ഒരേ ഭാവമാണെന്നു ടീച്ചര്‍ പറയും. വിശപ്പ് വിശപ്പ് തന്നെയാണ്.അതിനൊരു രോഗിയുടെ ഭാവമാണത്രേ.
വിശപ്പിന്റെ വില അറിഞ്ഞു വളര്‍ന്നതുകൊണ്ടാകാം ഞങ്ങളുടെ കോട്ടുവാകള്‍ ടീച്ചറിനെ അസ്വസ്ഥയാക്കിയത്.
അടുത്തടുത്ത നാട്ടുകാരായത് കൊണ്ടു തന്നെ സ്‌കൂള്‍ ജീവിതം കഴിഞ്ഞിട്ടും പലയിടത്തും വച്ചു ടീച്ചറിനെ പിന്നെയും കണ്ടു.അമ്പലത്തിലും കല്യാണ വീടുകളിലും അങ്ങനെ എവിടൊക്കെയോ വച്ച്. ഏതു തിരക്കുള്ള സ്ഥലത്താണെങ്കിലും അടുത്തു ചെന്നു ഒന്നു മിണ്ടാതെ സ്‌നേഹാന്വേഷണങ്ങള്‍ നടത്താതെ മാറി നില്‍ക്കാന്‍ ഇന്നും തോന്നാറില്ല.
അങ്ങനെയാണ് ചിലയാളുകള്‍ മനസ്സില്‍ കയറിക്കൂടിയാല്‍ പിന്നെ മരണം വരെ നമ്മുടെയുള്ളിലുണ്ടാകും. രാധാമണി ടീച്ചറിനെ പോലെ..
'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'
ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്
മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട കുട്ടി; നന്മയുള്ള മാഷ്
ശ്രുതി രാജേഷ്: കനകലത ടീച്ചറിനോട് പറയാതെ പോയ കാര്യങ്ങള്‍
മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'
മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍
ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ താഹക്കുട്ടി സാറിന്റെ നടത്തം
അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!
ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ് പഴ്‌സ് പുറത്തെടുത്തു!
നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!
നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!
സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!
ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'
മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍
നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!
മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍
സ്വാതി ശശിധരന്‍: എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!
റെജ്‌ന ഷനോജ്: ആ പാഠം ഇന്നും ഞാന്‍ മറന്നിട്ടില്ല!
ഷീബാ വിലാസിനി: ഈശ്വരാ, ഗ്രാമര്‍!
അജീഷ് മാത്യു കറുകയില്‍: ഞാന്‍ കാരണമാണ് എന്റെ ഗുരു ജയിലിലായത്!
ജോയ് ഡാനിയേല്‍: ക്ലാസ് റൂമിന് പുറത്ത് ഞാന്‍ ഒരു കള്ളനെപ്പോലെ നിന്നു...
അനില്‍ കിഴക്കടുത്ത്: സംഗീതം പോലൊരു ടീച്ചര്‍!
ജസ്‌ന ഹാരിസ്: ഇന്നും സാറിനെ എനിക്ക് പേടിയാണ്!
ജസീന കരീം: മാഷിന്റെ ക്ലാസ് ശ്രദ്ധിക്കാതിരുന്നതിന്റെ രഹസ്യം!
ഷഹര്‍ബാനു സിപി: നിലാവ് പോലൊരു മാഷ്!
സാംസണ്‍ മാത്യു പുനലൂര്‍: സത്യത്തില്‍, സാറിന്റെ ഉടുപ്പില്‍ മഷി കുടഞ്ഞത് ആരായിരുന്നു?