സൗദി അറേബ്യയിൽ മത്സ്യബന്ധനത്തിനിടെ ഇറാനിയൻ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് തമിഴ്‌നാട് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു. സൗദി അധികൃതരുടെ അന്വേഷണം പുരോഗമിക്കുന്നതിനാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകുകയാണ്. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും സർക്കാർ ശ്രമം തുടരുന്നു.
റിയാദ്: സൗദി അറേബ്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നയതന്ത്ര നടപടികൾ ആരംഭിച്ചു. തമിഴ്‌നാട് സർക്കാരും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് അടിയന്തര കോൺസുലാർ നടപടികൾ ഏകോപിപ്പിക്കുന്നത്.
ആഗസ്റ്റ് 10-ന് രാത്രി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നാലംഗ സംഘത്തിന് നേരെയാണ് ഇറാനിയൻ കടൽക്കൊള്ളക്കാരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ തമിഴ്‌നാട് തൊടുവായ് സ്വദേശി പി. മാവീരൻ (40) സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ജുബൈൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മയിലാടുതുറൈ കീല മൂവർക്കരൈ സ്വദേശി ജി. ശങ്കർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തെക്കുറിച്ച് സൗദി അധികൃതരുടെ അന്വേഷണം പുരോഗമിക്കുന്നതിനാലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകുന്നതെന്ന് തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ആധവ് അർജുന നിയമസഭയെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകാൻ ഊർജ്ജിതമായ ശ്രമങ്ങൾ നടക്കുന്നതായും കൂട്ടിച്ചേർത്തു. മയിലാടുതുറൈ, കടലൂർ ജില്ലകളിൽ നിന്നുള്ള എസ്. ബൽരാജ്, മണികണ്ഠൻ എന്നിവരായിരുന്നു ആക്രമണത്തിനിരയായ ബോട്ടിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ.


