അടുത്ത വർഷം മുതൽ സൗദി അറേബ്യ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിക്കാൻ ഒരുങ്ങുന്നു. റിയാദിന് സമീപം സുദൈർ ഇൻഡസ്ട്രി സിറ്റിയിൽ നിർമിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ ഫാക്ടറിയിലൂടെ രാജ്യത്തിന് ആവശ്യമായ 80% വാക്സിനുകളും സൗദിയിൽ തന്നെ നിർമിച്ച് ഔഷധ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

റിയാദ്: അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്ന് ബയോമെഡിക്കൽ ഇൻഡസ്ട്രീസ് തദ്ദേശീയവൽക്കരണ ഗ്രൂപ്പ് ചെയർമാൻ ഡോ. ഖാലിദ് അൽ മൂസ അറിയിച്ചു. റിയാദിന് സമീപമുള്ള സുദൈർ ഇൻഡസ്ട്രി ആൻഡ് ബിസിനസ് സിറ്റിയിൽ 42,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 'വാക്സിൻ ഇൻഡസ്ട്രി കമ്പനി' നിർമിക്കുന്ന ഈ ഫാക്ടറിയുടെ ജോലികൾ 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ വാക്സിൻ ഫാക്ടറിയിലൂടെ രാജ്യത്തിന് ആവശ്യമായ അടിസ്ഥാന വാക്സിനുകളുടെ 80 ശതമാനവും സൗദിയിൽ തന്നെ നിർമിച്ച് ഔഷധ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

ആദ്യ ഘട്ടത്തിൽ ആഗോള പങ്കാളികളുടെ സഹകരണത്തോടെ ‘സെൽ-ബേസ്ഡ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് സൗദി, അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റികളിൽ രജിസ്റ്റർ ചെയ്ത സീസണൽ ഇൻഫ്ലുവൻസ വാക്സിനാണ് പുറത്തിറക്കുക. തുടർന്ന് മെനിംഗോകോക്കൽ, ന്യൂമോകോക്കൽ, റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് എ, ബി, ചിക്കൻപോക്സ്, ഹ്യൂമൻ പാപ്പിലോമവൈറസ്, കുട്ടികൾക്കുള്ള കോമ്പിനേഷൻ വാക്സിനുകൾ എന്നിവ ഉൽപ്പാദിപ്പിക്കും. ഫാക്ടറി പൂർണസജ്ജമാകുന്നതോടെ സൗദി പൗരന്മാർക്ക് അന്താരാഷ്ട്ര പരിശീലനം നൽകുന്നതിനൊപ്പം 250 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

സൗദി വിഷൻ 2030, ദേശീയ ബയോടെക്നോളജി തന്ത്രം എന്നിവയുടെ ഭാഗമായുള്ള ഈ പദ്ധതി സാങ്കേതികവിദ്യാ കൈമാറ്റം, ഗവേഷണം, ഭാവി മഹാമാരികളെ നേരിടാനുള്ള മുൻകരുതൽ എന്നിവയും ഉറപ്പുനൽകുന്നു. സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം അയൽരാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യാനും ബയോമെഡിക്കൽ രംഗത്ത് പശ്ചിമേഷ്യയിലെ പ്രധാന കേന്ദ്രമായി മാറാനുമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.