ജ്യോതിശാസ്ത്രജ്ഞർ സൗരയൂഥത്തിന് പുറത്തുള്ള ആദ്യ ഉപഗ്രഹത്തെ കണ്ടെത്തിയതായി സൂചന. സി.ഡി-35 2722 എന്ന നക്ഷത്രസമൂഹത്തിലെ ഒരു ബ്രൗൺ ഡ്വാർഫിനെ ചുറ്റുന്ന ഈ വസ്‍തു ഒരു 'എക്സോമൂൺ' ആണോ അതോ പുതിയ തരം ബഹിരാകാശ വസ്തുവാണോ എന്ന കാര്യത്തിൽ ശാസ്ത്രലോകം ആശയക്കുഴപ്പത്തിലാണ്. ഈ കണ്ടെത്തൽ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും കുറിച്ചുള്ള നിലവിലെ ധാരണകളെ ചോദ്യം ചെയ്യുന്നു.

സൗരയൂഥത്തിന് പുറത്തുള്ള ആദ്യത്തെ ഉപഗ്രഹത്തെ കണ്ടെത്തിയെന്ന സൂചനയുമായി ജ്യോതിശാസ്ത്രജ്ഞർ. എന്നാൽ കണ്ടെത്തിയ വസ്തു യഥാർഥത്തിൽ ഒരു "എക്സോമൂൺ" (സൗരയൂഥത്തിന് പുറത്തുള്ള ചന്ദ്രൻ) ആണോ, അതോ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും കുറിച്ചുള്ള നിലവിലെ ധാരണകൾ തന്നെ മാറ്റേണ്ടിവരുന്ന പുതിയൊരു ബഹിരാകാശ വസ്‍തുവാണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ഇപ്പോഴും വ്യക്തതയില്ല.

1990-കളിൽ സൗരയൂഥത്തിന് പുറത്തുള്ള ആദ്യ ഗ്രഹം കണ്ടെത്തിയതിനു ശേഷം, ജ്യോതിശാസ്ത്രജ്ഞർ എക്സോപ്ലാനറ്റുകൾ അഥവാ അന്യനക്ഷത്ര ഗ്രഹങ്ങൾ കണ്ടെത്തുന്നതിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. നാസയുടെ എക്സോപ്ലാനറ്റ് പട്ടികയിൽ ഇപ്പോൾ 6,000-ത്തിൽ അധികം സ്ഥിരീകരിച്ച ഗ്രഹങ്ങളുണ്ട്. എന്നാൽ ഇവയെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങൾക്കും സ്വാഭാവിക ഉപഗ്രഹങ്ങൾ ഉള്ളതിനാൽ, മറ്റ് നക്ഷത്രസമൂഹങ്ങളിലെ ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾ ഉണ്ടായിരിക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നുണ്ടെങ്കിലും ഒരു എക്സോമൂൺ പോലും ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ അന്വേഷണത്തിന് പുതിയ വഴിത്തിരിവാണ് ലഭിച്ചിരിക്കുന്നത്. ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പ് ഉപയോഗിച്ച് സി.ഡി-35 2722 എന്ന വിചിത്ര നക്ഷത്രസമൂഹത്തെ നിരീക്ഷിച്ചപ്പോഴാണ് പുതിയ കണ്ടെത്തൽ.

73 പ്രകാശവർഷം അകലെയുള്ള വിചിത്ര സംവിധാനം

ഭൂമിയിൽ നിന്ന് ഏകദേശം 73 പ്രകാശവർഷം അകലെയാണ് സി.ഡി-35 2722 സ്ഥിതി ചെയ്യുന്നത്. സൂര്യന്റെ പകുതിയോളം പിണ്ഡമുള്ള ഈ നക്ഷത്രത്തെ ഒരു ബ്രൗൺ ഡ്വാർഫ് അഥവാ 'പരാജയപ്പെട്ട നക്ഷത്രം' ചുറ്റിക്കറങ്ങുന്നു. നക്ഷത്രങ്ങൾ രൂപപ്പെടുന്ന രീതിയിലാണ് ബ്രൗൺ ഡ്വാർഫുകൾ രൂപപ്പെടുന്നത്. എന്നാൽ അവയുടെ ഉള്ളിൽ ഹൈഡ്രജനെ ഹീലിയമാക്കി മാറ്റുന്ന ആണവ സംയോജനം ആരംഭിക്കാൻ ആവശ്യമായത്ര പിണ്ഡം ലഭിക്കാത്തതിനാൽ അവയ്ക്ക് പൂർണ നക്ഷത്രങ്ങളായി മാറാൻ സാധിക്കുന്നില്ല. ഇവയ്ക്ക് ഏറ്റവും വലിയ വാതകഗ്രഹങ്ങളേക്കാൾ കൂടുതൽ പിണ്ഡം ഉണ്ടെങ്കിലും ഏറ്റവും ചെറിയ നക്ഷത്രങ്ങളേക്കാൾ പിണ്ഡം കുറവായിരിക്കും. ഈ ബ്രൗൺ ഡ്വാർഫിനെ ചുറ്റുന്ന പുതിയതായി കണ്ടെത്തിയ വസ്‍തു ഉപഗ്രഹത്തെപ്പോലെ തോന്നുന്നുണ്ടെങ്കിലും, സൗരയൂഥത്തിലെ ഉപഗ്രഹങ്ങളെപ്പോലെ ഒരു ഗ്രഹത്തെ ചുറ്റുകയല്ല ഇത് ചെയ്യുന്നത്. പകരം ഒരു നക്ഷത്രത്തെ ചുറ്റുന്ന ബ്രൗൺ ഡ്വാർഫിനെയാണ് ഇത് ചുറ്റുന്നത്.

ഇത് ഗ്രഹമാണോ ഉപഗ്രഹമാണോ?

ചിലി യൂണിവേഴ്‌സിഡാഡ് ഡിയേഗോ പോർട്ടാലസിലെ ഗവേഷകനും പഠനസംഘത്തിന്‍റെ തലവനുമായ കെവിൻ ഹോയ് പറയുന്നതനുസരിച്ച്, ഈ സംവിധാനത്തെ സൗരയൂഥത്തെ അടിസ്ഥാനമാക്കിയുള്ള ‘ഗ്രഹം’, ‘ചന്ദ്രൻ’ തുടങ്ങിയ നിർവചനങ്ങൾ ഉപയോഗിച്ച് വിശദീകരിക്കുക ബുദ്ധിമുട്ടാണ്. ഈ വസ്‍തുവിന് ഒരു ഗ്രഹത്തോളം വലിപ്പമുണ്ടെങ്കിലും അത് ഒരു നക്ഷത്രത്തെ നേരിട്ട് ചുറ്റുന്നില്ല. എന്നാൽ ഒരു നക്ഷത്രത്തെ ചുറ്റുന്ന വസ്തുവിനെയാണ് ഇത് ചുറ്റുന്നത്. അതിനാൽ ഇതിനെ ചന്ദ്രനെന്ന് വിളിക്കാമെങ്കിലും സൗരയൂഥത്തിലെ ചെറിയ പാറക്കെട്ടുകളായ ‘ചന്ദ്രന്മാരിൽ’ നിന്ന് ഇത് വളരെ വ്യത്യസ്തമാണെന്ന് ഗവേഷകർ പറയുന്നു. പഠനസംഘത്തിലെ ആലിസ് സുർലോയുടെ അഭിപ്രായത്തിൽ, സൗരയൂഥത്തിൽ സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തമായതിനാൽ ഉപഗ്രഹങ്ങളെ നിർവചിക്കുന്നത് എളുപ്പമാണ്. എന്നാൽ സി.ഡി-35 2722 പോലുള്ള സംവിധാനങ്ങളിൽ നക്ഷത്രം, ഗ്രഹം, ഉപഗ്രഹം എന്നിവയ്ക്കിടയിലെ അതിർത്തികൾ മങ്ങുന്നതിനാൽ കാര്യങ്ങൾ സങ്കീർണമാകുന്നു.

എന്നാൽ ഇത് ഒരു എക്സോസാറ്റലൈറ്റ് ആണെന്ന് ഉറപ്പ്

ഇപ്പോൾ ഈ വസ്‍തുവിനെ ഔദ്യോഗികമായി എക്സോമൂൺ എന്ന് പ്രഖ്യാപിക്കാൻ ശാസ്ത്രജ്ഞർ തയ്യാറായിട്ടില്ല. എന്നാൽ ഒരു നക്ഷത്രേതര സംവിധാനത്തിലെ ഉപഗ്രഹസദൃശ വസ്‍തുവായ ‘എക്സോസാറ്റലൈറ്റ്’ ആണെന്ന് ഉറപ്പോടെ പറയാനാകുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ചിലിയിൽ നിർമാണത്തിലിരിക്കുന്ന എക്സ്ട്രീംലി ലാർജ് ടെലിസ്കോപ്പിന് ഭാവിയിൽ എക്സോമൂണുകളെയും മറ്റ് എക്സോസാറ്റലൈറ്റുകളെയും കണ്ടെത്താനുള്ള അന്വേഷണത്തിൽ വലിയ പങ്കുവഹിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

സൗരയൂഥത്തിന് പുറത്തുള്ള ലോകങ്ങൾ എത്രമാത്രം വ്യത്യസ്‍തവും വിചിത്രവുമാകാമെന്ന് ഈ പുതിയ കണ്ടെത്തൽ വീണ്ടും ഓർമിപ്പിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഗ്രഹവ്യവസ്ഥകൾക്ക് ഒരേ മാതൃകയല്ലെന്നും അവയ്ക്ക് അനവധി വ്യത്യസ്‍ത രൂപങ്ങളുണ്ടെന്നും ഓരോ പുതിയ കണ്ടെത്തലും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.