ഓഗസ്റ്റ് 19 മുതൽ 23 വരെ ഹോങ്കോങ്ങിൽ നടക്കുന്ന സൗദി സൂപ്പർ കപ്പ് ടൂർണമെൻറിൽ നിന്നാണ് മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് ശേഷം അൽ ഹിലാൽ ക്ലബ് പിന്മാറിയത്.

റിയാദ്: ഈ വർഷത്തെ സൗദി സൂപ്പർ കപ്പ് ടൂർണമെന്‍റിൽ നിന്നും പിന്മാറിയ അൽ ഹിലാൽ ക്ലബ്ബിന് അഞ്ച് ലക്ഷം റിയാൽ (1.16 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തി സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ. അടുത്ത സൗദി സൂപ്പർ കപ്പ് ടൂർണമെൻറിൽ പങ്കെടുക്കുന്നതിൽനിന്ന് ക്ലബ്ബിന് വിലക്കുമുണ്ട്. 2025–26 സൂപ്പർ കപ്പിൽ പങ്കെടുക്കുന്നതിനായി അൽ ഹിലാൽ ക്ലബ്ബിന് അനുവദിച്ച സാമ്പത്തിക പ്രതിഫലങ്ങൾ തടഞ്ഞുവെച്ചതും ശിക്ഷയിൽ ഉൾപ്പെടുന്നു.

ഓഗസ്റ്റ് 19 മുതൽ 23 വരെ ഹോങ്കോങ്ങിൽ നടക്കുന്ന സൗദി സൂപ്പർ കപ്പ് ടൂർണമെൻറിൽ നിന്നാണ് മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് ശേഷം അൽ ഹിലാൽ ക്ലബ് പിന്മാറിയത്. ഇതിനെത്തുടർന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷെൻറ അച്ചടക്ക, എത്തിക്സ് കമ്മിറ്റിയാണ് ക്ലബ്ബിനെതിരെ നടപടി എടുത്തത്. അൽ നസ്‌ർ, അൽ ഇത്തിഹാദ്, അൽ ഖാദിസിയ എന്നീ ടീമുകളോടൊപ്പമാണ് അൽ ഹിലാൽ ക്ലബ്ബും ഉൾപ്പെട്ടത്. എന്നാൽ ടൂർണമെൻറ് ആരംഭിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് അൽ ഹിലാൽ ടൂർണമെൻറിൽനിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്നതിനാലാണ് പിന്മാറ്റം എന്നായിരുന്നു ക്ലബ്ബ് വിശദീകരിച്ചത്. ഈ പിന്മാറ്റം കായിക, നിയമ മേഖലകളിൽ വിവാദങ്ങൾക്ക് കാരണമായി. ശേഷം മത്സരത്തിൽ അൽ ഹിലാലിന് പകരം അൽ അഹ്‌ലി ക്ലബ്ബിനെ സൗദി ഫുട്ബാൾ ഫെഡറേഷൻ മത്സര കമ്മിറ്റി ഉൾപ്പെടുത്തി. സെമിഫൈനലിൽ അൽ അഹ്‌ലി ക്ലബ്, അൽ ഖാദിസിയയ്‌ക്കെതിരെ മത്സരിക്കും.

രണ്ടാം സെമിയിൽ അൽ നസ്‌ർ ക്ലബ്ബും അൽ ഇത്തിഹാദ് ക്ലബ്ബും ഏറ്റുമുട്ടും. വിജയികൾ ഫൈനലിൽ സൂപ്പർ കപ്പ് കിരീടത്തിനായി മത്സരിക്കും. സൗദി സൂപ്പർ കപ്പ് മത്സര ഷെഡ്യൂൾ പുറത്തിറങ്ങിയതിന് പിന്നാലെ ടൂർണമെൻറിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് അച്ചടക്ക, എത്തിക്സ് കമ്മിറ്റി അൽ ഷബാബ് ക്ലബ്ബിന് 1,25,000 സൗദി റിയാൽ പിഴ ചുമത്തുകയും അടുത്ത വനിതാ സൗദി സൂപ്പർ കപ്പിൽനിന്ന് ക്ലബ്ബിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.