ഉത്തർപ്രദേശിലെ ബറേലിയിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ലൈഓവറിന് മുകളിൽ റീൽ ചിത്രീകരിക്കുന്നതിനിടെ 22-കാരനായ യുവാവിന് ദാരുണാന്ത്യം. നൃത്തം ചെയ്യുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തെന്നി താഴെ വീണ യുവാവിൻ്റെ തലയിലേക്ക് അതേ സ്ലാബ് പതിച്ചാണ് മരണം സംഭവിച്ചത്.
സമൂഹ മാധ്യമ ഉള്ളടക്കത്തിന് വേണ്ടി അപകടകരമായതെന്തും ചെയ്യാൻ പുതിയ തലമുറയ്ക്ക് മടിയില്ല. അതേസമയം ഇത്തരം കാര്യങ്ങൾ പലപ്പോഴും ദുരന്തങ്ങളിൽ കലാശിക്കുന്നു. സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന ഒരു ഫ്ലൈഓവറിനടുത്ത് റീൽ ചിത്രീകരിക്കുന്നതിനിടെയിൽ സ്ലാബ് തകർന്ന് വീണ് മുഹമ്മദ് ഫൈസാൻ എന്ന 22 -കാരന് ദാരുണാന്ത്യമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
സ്ലാബ് തെന്നി താഴേയ്ക്ക്
നവാബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിസോറിയ റെയിൽവേ സ്റ്റേഷന് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന ഒരു ഫ്ലൈഓവറിന് മുകളിൽ നിന്നായിരുന്നു ഫൈസാൻ തന്‍റെ റീൽ ചിത്രീകരിച്ചിരുന്നത്. നൃത്തം ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കോൺക്രീറ്റ് സ്ലാബുകളിലൊന്ന് തെന്നിനീങ്ങി. ഇതോടെ ഫ്ലൈഓവറിന് മുകളിൽ നിന്നും മുഹമ്മദ് ഫൈസാൻ താഴേക്ക് വഴുതി വീഴുകയായിരുന്നു. പിന്നാലെ സ്ലാബുകളിലൊന്ന് മുഹമ്മദ് ഫൈസാൻറെ തലയിലേക്ക് വീണു. ഇയാൾ തത്ക്ഷണം മരിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അപകടകരമായ റീൽ സംസ്താരം
റിച്ചോള ഗ്രാമവാസിയും പ്രൊഫഷണൽ ഹെയർഡ്രെസ്സറുമാണ് മുഹമ്മദ് ഫൈസാൻ. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് തന്‍റെ സുഹൃത്ത് അനുജിനൊപ്പം ഫ്ലൈഓവറിന് മുകളിൽ നിന്നും റീൽ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. റോഡരികിൽ അടുക്കിവച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകളുടെ മുകളിൽ കയറി നിന്ന് റീൽ ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. സംഭവം കണ്ട വഴിയാത്രക്കാരും സമീപവാസികളും ഓടിയെത്തി ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഫൈസാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. ഏതാനും ലൈക്കുകൾക്കും ഓൺലൈൻ പ്രശസ്തിയ്ക്കും വേണ്ടി യുവാക്കൾ സ്വന്തം ജീവിതം അപകടത്തിലാക്കരുതെന്ന് പോലീസ് പറഞ്ഞു.


