നഗര സൗന്ദര്യവത്കരണത്തിനായി ദില്ലിയിലെ പാലി മാർക്കറ്റിൽ സ്ഥാപിച്ച ചെടിച്ചട്ടികൾ പ്രദേശവാസികൾ ചവറ്റുകൊട്ടകളായി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞ ചെടിച്ചട്ടികൾ.  

മാലിന്യ സംസ്കരണമാണ് രാജ്യം നേരിടുന്ന വലിയൊരു വെല്ലുവിളി. ചിലർ മാലിന്യങ്ങൾ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യും. എന്നാൽ, മറ്റു ചിലരത് പൊതുജനങ്ങൾക്ക് സമ്മാനിക്കും. അത്തരത്തിൽ ഒരു ദൃശ്യമാണ് ദില്ലിയിലെ പാലി മാർക്കറ്റിൽ നിന്നും പുറത്ത് വന്നത്. നഗരവത്ക്കരണത്തിനായി വച്ച ചെടിച്ചട്ടികൾ പ്രദേശവാസികൾ താൽക്കാലിക ചവറ്റുകൊട്ടയായി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ, സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനത്തിന് കാരണമായി.

ചവറ്റുകൊട്ടകളായ ചെടിച്ചട്ടികൾ

ഇൻസ്റ്റാഗ്രാമിൽ @travelwithdimps എന്ന അക്കൗണ്ടിൽ നിന്നും പങ്കുവെച്ച വീഡിയോയിൽ ചെടികൾ നട്ടുവെച്ചിരിക്കുന്ന വലിയ ചട്ടികളിൽ പ്ലാസ്റ്റിക് കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്നത് കാണാം. ആളുകൾ യാതൊരു മടിയുമില്ലാതെ ചവറുകൾ അതിലേക്ക് വലിച്ചെറിയുന്നതും വീഡിയോയിൽ വ്യക്തമാണ്. ദൃശ്യങ്ങൾ പകർത്തുന്നയാൾ കടുത്ത നിരാശ പ്രകടിപ്പിച്ച് കൊണ്ട് ആളുകൾ “ചെടിച്ചട്ടികളെ ചവറ്റുകൊട്ടകളാക്കി മാറ്റി” എന്ന് പറയുന്നു. തലസ്ഥാനത്തിന്‍റെ പൗരബോധത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നുമുണ്ട്. ഇത് പൊതുബോധമോ അതോ അസംബന്ധമോയെന്ന് പങ്കുവെച്ച ദൃശ്യങ്ങളിൽ അദ്ദേഹം ചോദിക്കുന്നു.

View post on Instagram

വേണം പൗരബോധം

മാലിന്യം ശരിയായി സംസ്കരിക്കുന്നതിൽ ആളുകൾ അടിസ്ഥാനപരമായ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കിൽ, ചവറ്റുകുട്ടകൾ സ്ഥാപിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന് ദൃശ്യങ്ങളോട് പ്രതികരിച്ച് കൊണ്ട് ചിലരെഴുതി. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും, വ്യക്തിപരമായ ഉത്തരവാദിത്തമില്ലായ്മയാണ് ഇത്തരം മോശം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. മാലിന്യം ചവറ്റുകൊട്ടയിൽ ഇടാനായി ഒരു ചെറിയ ദൂരം പോലും നടക്കാൻ ആളുകൾ വിസമ്മതിക്കുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെങ്കിൽ ശുചിത്വത്തോടുള്ള മനോഭാവം മാറണം എന്ന് ചിലരെഴുതി. എന്തായാലും മാലിന്യ സംസ്കരണം അത്ര വിഷമമുള്ള ഒരു കാര്യമല്ല. അത് കൃത്യമായി നടപ്പാക്കാനുള്ള ശേഷി നമ്മുടെ നാടിനുണ്ട്. അതിന് ജനങ്ങളുടെയും സർക്കാരിന്‍റെയും കൂട്ടായ പ്രവർത്തനവും സഹകരണവും ആവശ്യമാണെന്ന് മാത്രം.