'ഓപ്പറേഷൻ എപിക് ഫ്യൂരി' എന്ന് പേരിട്ട യുദ്ധത്തിൽ ഇറാനിൽ തകർന്നുവീണ യുഎസ് എഫ് 15ഇ വിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാനെത്തിയ ഹെലികോപ്റ്ററിന് നേരെ ഇറാനികൾ വെടിയുതിർത്തു. ഈ സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ, യുഎസ് പൈലറ്റുമാരുടെ അവസ്ഥയെക്കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
'ഓപ്പറേഷൻ എപിക് ഫ്യൂരി' എന്ന പേരിൽ ഇറാനെതിരെ നടക്കുന്ന യുദ്ധത്തിൽ യുഎസിന് കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നു. ഇതിനിടെ ഇന്നലെ ഇറാനിൽ തകർന്ന് വീണ യുഎസിന്‍റെ എഫ് 15ഇ വിമാനത്തിന്‍റെ പൈലറ്റിനെ തേടി ഇറങ്ങിയ യുഎസ് രക്ഷാ ഹെലികോപ്റ്ററിന് നേരെ വെടിയുതിർക്കുന്ന ഇറാനികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുഎസ് കരയുദ്ധത്തിനിറങ്ങിയാൽ ജീവനോടെ തിരിച്ച് പോകില്ലെന്നും ഇറാനിലെ 70 ലക്ഷം ജനങ്ങൾ തോക്കുകളെടുത്ത് യുഎസിനെതിരെ പോരാടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സംഭവമെന്നതും ശ്രദ്ധേയം.
ഹെലികോപ്റ്ററുകൾക്ക് നേരെ വെടിവെച്ച് ഇറാൻ പോലിസ്
വീഡിയോയിൽ മലഞ്ചെരുവിലൂടെ പറന്ന് നീങ്ങുന്ന യുഎസ് രക്ഷാ ഹെലികോപ്റ്ററിനെ കാണാം. പിന്നാലെ ഒരു കാറിൽ സമീപത്തെ കൃഷിയിടത്തിൽ വന്നിറങ്ങിയ ചിലർ സാധാരണ തോക്ക് ഉപയോഗിച്ച് ഹെലികോപ്റ്ററിന് നേരെ വെടിയുതിർക്കുന്നതും കാണാം. ഇവർ സൈനികരല്ലെന്ന് വ്യക്തം. കാരണം കൈയിലുള്ളത് സാധാരണ പിസ്റ്റൾ മാത്രമാണ്. ഏതാണ്ട് നാലോളം പേരാണ് ഇത്തരത്തിൽ ഹെലികോപ്റ്ററിന് നേരെ വെടിയുതിർക്കുന്നത്. വെടിവെപ്പിൽ ഹെലികോപ്റ്ററിലെ ചില ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റതായി വീഡിയോ പങ്കുവച്ച് കൊണ്ട് ന്യൂസ് ചിന്തക് കുറിച്ചു. അതേസമയം പോലീസ് ഉൾപ്പെടെയുള്ള ഇറാനിയൻ കരസേനാ ഉദ്യോഗസ്ഥരാണ് വെടിവയ്പ്പ് നടത്തിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പക്ഷേ, അവരാരും തന്നെ ഔദ്ധ്യോഗിക യൂണിഫോമിലായിരുന്നില്ല. എഫ് 15ഇ -നിലെ ഒരു ക്രൂ അംഗത്തെ രക്ഷപ്പെടുത്തിയെന്നും എന്നാൽ, രണ്ടാമത്തെ ആളെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടിൽ പറയുമ്പോഴും ഇതിൽ സ്ഥിരീകരണമില്ലെന്നു ചൂണ്ടിക്കാട്ടുന്നു. യുഎസ് പൈലറ്റുമാരെ പിടികൂടിയാൽ പാരിതോഷികം നൽകുമെന്നുമെന്ന് ഇറാനിയൻ മാധ്യമങ്ങൾ ഇതിനിടെ റിപ്പോര്‍ട്ട് ചെയ്തു.
പൈലറ്റുമാർ രക്ഷപ്പെട്ടോ?
ഖുസെസ്ഥാനിലും മറ്റ് തെക്കുപടിഞ്ഞാറൻ പ്രവിശ്യകളിലും ബ്ലാക്ക് ഹോക്സ്, അപ്പാച്ചെസ്, സി-130 തുടങ്ങിയ യുഎസ് ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവർത്തനത്തിനായി പോയത്. തെക്കൻ ഇറാനിലെ കരുൺ നദിക്ക് സമീപത്താണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. പൈലറ്റുമാരിൽ ആരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളില്ലെന്നും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. എന്നാൽ. ഹെലികോപ്റ്ററുകൾക്ക് നേരെ വെടിവച്ചെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു.


