രണ്ടാം ട്രംപ് സര്‍ക്കാറിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഇതിനകം നാല് ഇന്ത്യന്‍ വംശജരെയാണ് നിയമിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി എഐ ഉപദേശകനായി ശ്രീറാം കൃഷ്ണനെ നിയമിച്ചതിന് പിന്നാലെ അമേരിക്കന്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ഇന്ത്യന്‍ വിരോധമാണ് ഉയരുന്നത്
എലോണ്‍ മസ്കിന്‍റെ മുന്‍ പങ്കാളിയും മൂന്ന് കുട്ടികളുടെ അമ്മയുമായ ഗ്രിംസ്, യുഎസില്‍ ഉയര്‍ന്നു വരുന്ന ഇന്ത്യന്‍ വിരോധത്തിനെതിരെ രംഗത്ത്. കനേഡിയൻ ഗായിക കൂടിയായ ഗ്രിംസ് തന്‍റെ രണ്ടാനച്ഛന്‍ ഇന്ത്യന്‍ വംശജനായിരുന്നെന്നും ഇപ്പോൾ എന്തിനാണ് പെട്ടെന്നൊരു ഇന്ത്യന്‍ വിരുദ്ധ വികാരമെന്നും തന്‍റെ എക്സ് അക്കൌണ്ടിലൂടെ ചോദിച്ചു. ഡൊണാൾഡ് ട്രംപ് തന്‍റെ രണ്ടാം സര്‍ക്കാറില്‍ ശ്രീറാം കൃഷ്ണനെ എഐ ഉപദേശകനായി നിയമിച്ചതിന് പിന്നാലെയാണ് അമേരിക്കൻ സമൂഹ മാധ്യമങ്ങളില്‍ അസാധാരണമായ വിധം ഇന്ത്യന്‍ വിരുദ്ധ വികാരം ഉയർന്നത്. ഇതിനെതിരെയായിരുന്നു ഗ്രിംസ് തന്‍റെ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചത്.
യുഎസിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള വംശീയവും വർഗ്ഗീയവുമായ പോസ്റ്റുകൾ അവസാനിപ്പിക്കണമെന്ന് ഗ്രിംസ് നേരത്തെയും ആവശ്യപ്പട്ടിരുന്നു. ക്ലെയർ ബൗച്ചർ എന്നാണ് ഗ്രിംസിന്‍റെ യഥാര്‍ത്ഥ പേര്. പെട്ടെന്ന് എവിടെ നിന്നാണ് ഇത്രയും ഇന്ത്യന്‍ വിരുദ്ധ വികാരം ഉയര്‍ന്നതെന്നും ഇത് നാണക്കേടുണ്ടാക്കുന്നെന്നും ഗ്രിംസ് എഴുതി. അത്തരം നീക്കം ചില പദ്ധികളുടെ ഫലമാണെന്നും കുറിച്ച ഗ്രിംസ് തന്‍റെ രണ്ടാനച്ഛന്‍ ഇന്ത്യക്കാരനായിരുന്നെന്നും പകുതി ഇന്ത്യനായ വീട്ടിലായിരുന്നു തന്‍റെ കുട്ടിക്കാലമെന്നും അവര്‍ എഴുതി. ഒപ്പം ഇന്ത്യന്‍ സംസ്കാരം പാശ്ചാത്യ സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നെന്നും അവര്‍ കുറിച്ചു.
ചത്ത് വീണ കോഴിയുടെ വായില്‍ നിന്ന് 'തീയും പുകയും'; ഭയപ്പെടുത്തുന്ന സംഭവം കർണ്ണാടകയില്‍, വീഡിയോ വൈറൽ
കാനഡയിലെ വാൻകൂവറിലാണ് ഗ്രിംസ് ജനിച്ചതും വളർന്നതും. മാതാപിതാക്കൾ വിവാഹ മോചനം നേടിയ ശേഷം ഗ്രിംസിന്‍റെ അമ്മ വാൻകൂവറിലെ ഈസ്റ്റ് ഇന്ത്യ കാർപെറ്റ്സിന്‍റെ ഡയറക്ടർ രവി സിദ്ധുവിനെ പുനർവിവാഹം ചെയ്തു. ഗ്രിംസിന്‍റെ കുറിപ്പ് ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഏതാണ്ട് ആയിരത്തോളം പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാന്‍ ഗ്രിംസിന്‍റെ ട്വിറ്റര്‍ പേജിലെത്തി. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം വലിയ ചര്‍ച്ചകൾക്ക് വഴിവച്ചിരുന്നു. അതേസമയം ട്രംപിന്‍റെ രണ്ടാം സര്‍ക്കാറില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ വംശജരും ഇന്ത്യക്കാരുമായ ആളുകളുടെ എണ്ണം ഇതോടെ നാലായി. ജയ് ഭട്ടാചാര്യ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ), ഹർമീത് കെ ധില്ലൻ (സിവിൽ റൈറ്റ്സ് അസിസ്റ്റന്‍റ് അറ്റോർണി ജനറൽ), വിവേക് രാമസ്വാമി (സർക്കാർ കാര്യക്ഷമത വകുപ്പ് (ഡിഒജിഇ) കോ-ലീഡർ), കാഷ് പട്ടേൽ (എഫ്ബിഐ ഡയറക്ടർ), ശ്രീറാം കൃഷ്ണന്‍ (വൈറ്റ് ഹൗസ് ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് നയ ഉപദേഷ്ടാവ്) എന്നിവരാണവര്‍.
