വ്യാജ തട്ടിക്കൊണ്ടുപോകൽ കേസിൽ ആറാഴ്ച ജയിലിൽ കഴിഞ്ഞ ഇന്ത്യൻ വംശജനായ മഹേന്ദ്ര പട്ടേൽ നിരപരാധിത്വം തെളിയിച്ചു.  തനിക്കും കുടുംബത്തിനും നേരിട്ട മാനഹാനിക്കും ഭയത്തിനും പകരമായി 226 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം കേസ് നൽകി.

Add Asianetnews as a Preferred SourcegooglePreferred

വ്യാജ കേസിൽ ആറ് ആഴ്ചയോളം ജയിലിൽ കഴിയേണ്ടിവന്ന ഇന്ത്യൻ വംശജനായ അമേരിക്കൻ പൌരൻ 226 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോലീസിനും കുറ്റം ആരോപിച്ച സ്ത്രീയ്ക്കും പ്രോസിക്യൂട്ടർമാർക്കുമെതിരെ കേസ് നൽകി. 2025 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു ഷോപ്പിംഗ് മാളിൽ വച്ച് ഇന്ത്യൻ-അമേരിക്കക്കാരനായ മഹേന്ദ്ര പട്ടേൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു അമേരിക്കൻ യുവതി നൽകിയ പരാതിയിൽ അദ്ദേഹത്തെ ആറ് ആഴ്ചയോളം ജയിലിൽ അടയ്ക്കുകയായിരുന്നു. നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞതോടെ ജയിൽ മോചിതനായ മഹേന്ദ്ര പട്ടേൽ കൂറ്റൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാൻ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

വേദനാ സംഹാരി വാങ്ങാൻ

അമേരിക്കയിലെ ജോർജിയയിലെ അക്വർത്തിലെ വാൾമാർട്ടിൽ വെച്ച് ഇന്ത്യൻ വംശജനും എഞ്ചിനീയറുമായ മഹേന്ദ്ര പട്ടേൽ തന്‍റെ രണ്ട് വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നായിരുന്നു കരോലിൻ മില്ലർ ആരോപിച്ചത്. ദിവസങ്ങൾക്ക് ശേഷം, 2025 മാർച്ച് 24 -ന് 57 -കാരനായ മഹേന്ദ്ര പട്ടേൽ അറസ്റ്റിലായി. പിന്നീട് ആറ് ആഴ്ചയോളം അദ്ദേഹത്തിന് ജയിൽ കഴിയേണ്ടിവന്നു. അതൊരു വ്യാജ കേസാണെന്ന് അറസ്റ്റ് വേളയിൽ മഹേന്ദ്ര പട്ടേൽ വാദിച്ചെങ്കിലം പോലീസും പ്രോസിക്യൂട്ടറും തന്നെ കേൾക്കാൻ അപ്പോൾ തയ്യാറായില്ലെന്ന് പിന്നീട് മഹേന്ദ്ര പട്ടേൽ പറഞ്ഞു. അന്ന് താൻ വേദനാ സംഹാരിയായ ടൈലനോൾ വാങ്ങാൻ വാൾമാർട്ടിൽ പോയതാണെന്നായിരുന്നു മഹേന്ദ്ര പട്ടേൽ പറഞ്ഞത്.

Scroll to load tweet…

സിസിടിവി ദൃശ്യം

വാൾമാർട്ടിലെ സിസിടിവി ക്യാമറയിൽ ഷോപ്പിംഗിനിടെ കരോലിൻ മില്ലറിനോട് ടൈലനോൾ എവിടെ കിട്ടുമെന്ന് ചോദിക്കുന്ന മഹേന്ദ്ര പട്ടേലിനെ കാണാം. ഇതിനിടെ മല്ലറിന്‍റെ രണ്ട് വയസുകാരനായ കുട്ടി താഴേക്ക് വീഴാൻ പോയപ്പോൾ മഹേന്ദ്ര അവടെ പിടിച്ച് നിർത്തുന്നു. പിന്നാലെ അദ്ദേഹം നടന്ന് നീങ്ങുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തം. എന്നാൽ, ആദ്യം താൻ നിരപരാധിയാണെന്ന് വ്യക്തമാക്കിയിട്ടും തന്നെ ജയിലിൽ കിടത്താനായി പ്രോസിക്യൂട്ടർ അടക്കമുള്ളവർ തിടുക്കം കാണിച്ചെന്നും പട്ടേൽ അവകാശപ്പെട്ടു. ഒടുവിൽ വാൾമാട്ടിലെ സിസിടിവി കാമറാ ദൃശ്യങ്ങൾ തെളിവായി നൽകിയ ശേഷമാണ് പട്ടേലിനെ വിട്ടയച്ചത്. ഇതിനിടെ ആറ് ആഴ്ചയോളം അദ്ദേഹത്തിന് ജയിലിനുള്ളിൽ കിടക്കേണ്ടിവന്നു.

നഷ്ടപരിഹാരം

ജയിലിലായ കാലം ഇന്നും തന്നെയൊരു പേടി സ്വപ്നം പോലെ വേട്ടയാടുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ് താൻറെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിചേർത്തു. ജയിലിൽ കഴിഞ്ഞ കാലം തനിക്കും തന്‍റെ കുടുംബത്തിനും ഭീതിയുടെ കാലമായിരുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. സിസിടിവി ദൃശ്യങ്ങളിൽ ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് തെളിഞ്ഞതും കുട്ടിയെ അമ്മയുടെ കസ്റ്റഡിയിൽ നിന്ന് മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും തനിക്കെതിരെ കുറ്റം ചുമത്തിയതായി പട്ടേൽ ഹർജിയിൽ അവകാശപ്പെട്ടു. താനും കുടുംബവും ഇത്രയും കാലം സഹിച്ച മാനഹാനിക്കും ഭയത്തിനും നഷ്ടപരിഹാരമായി 25 മില്യാണ്‍ ഡോളർ നൽകണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.