സ്വന്തം ഇരിപ്പിടവുമായി തിരക്കേറിയ ദില്ലി മെട്രോയിൽ കയറിയ കൊച്ചു പെൺകുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. മെട്രോയിൽ സ്വന്തം കസേര കൊണ്ടുവന്ന കുട്ടി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം റെഡ്ഡിറ്റിൽ പങ്കുവച്ചത്.

കൊച്ച് കുട്ടികളുടെ നിഷ്ക്കളങ്കമായ പ്രവര്‍ത്തികൾ എന്നും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നവയാണ്. അത്തരമൊരു കൊച്ച് കുട്ടിയുടെ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവര്‍ന്നു. സ്വന്തം ഇരിപ്പിടവുമായി തിരക്കേറിയ ദില്ലി മെട്രോയിൽ കയറിയ കൊച്ച് കുട്ടി മെട്രോയ്ക്കുള്ളില്‍ തന്‍റെ കസേരയിട്ട് അതില്‍ ഇരിക്കുന്ന ഒരു ചിത്രമാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ വൈറലായി.

സ്വന്തം കസേര

തിരക്കേറിയ ദില്ലി മെട്രോ കോച്ചിന്‍റെ നടുവിൽ ഒരു ഇളം പച്ച പ്ലാസ്റ്റിക് കസേരയിൽ ശാന്തമായി ഇരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. റെഡ്ഡിറ്റിന്‍റെ ആർ/ദില്ലി കമ്മ്യൂണിറ്റിയിൽ പങ്കുവയ്ക്കപ്പെട്ട ചിത്രം ഏറെ പേരെ ആകര്‍ഷിച്ചു. 'മെട്രോയിൽ സ്വന്തം കസേര കൊണ്ടുവന്ന കുട്ടി" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ചിത്രത്തില്‍ പച്ച കസേരയില്‍ ശാന്തമായി ഇരിക്കുന്ന കുട്ടിക്ക് ചുറ്റും മുതിർന്ന സ്ത്രീകളും പുരുഷന്മാരുമായ ഒരു പാട് പേര്‍ നിര്‍ക്കുന്നുണ്ട്. മറ്റ് ചിലര്‍ മെട്രോയിലെ സീറ്റികളില്‍ ഇരിക്കുന്നതും കാണാം.

കുറിപ്പുകൾ

സമൂഹ മാധ്യമ ഉപയോക്താക്കളെ അവളുടെ ഇരിപ്പ് വളരെ ഏറെ ആകര്‍ഷിച്ചു. നിരവധി പേര്‍ കുട്ടിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. സ്വന്തമായി സിംഹാസനം ഉള്ള കൊച്ച് രാജ്ഞി എന്നായിരുന്നു ഒരു ഉപഭോക്താവ് കുട്ടിയെ അഭിനന്ദിച്ചത്. 'അവളുടെ വളർച്ച എത്ര വേഗത്തിലാണെന്ന് അവൾക്ക് അറിയാതെ പോകും. ജോലി ചെയ്യാനായി യാത്ര ചെയ്യേണ്ടി വരുമ്പോൾ അവൾക്ക് ലേഡീസ് കോച്ചില്‍ മാത്രം സീറ്റുകൾ തെരയേണ്ടി വരും. ആ ദിവസം അവൾ കണ്ടില്ലെന്ന് ആശിച്ചുകൊണ്ട്...' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. ആത്മനിർഭർ സംരംഭത്തിന്‍റെ ബ്രാൻഡ് അംബാസഡർ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ആധുനിക പ്രശ്നങ്ങൾക്ക് ആധുനിക പരിഹാരങ്ങൾ ആവശ്യമാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ നിരീക്ഷണം.