ഹോസ്റ്റലില്‍ ഒരു ചക്കമോഷണം!
ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്.
ഡിഗ്രിക്കാലത്ത് ഒന്നര വര്‍ഷത്തോളം ഹോസ്റ്റലില്‍ ആയിരുന്നു. വൈകിട്ടായാല്‍ കുട്ടികള്‍ ഹോസ്റ്റല്‍ മുറ്റത്ത് അവിടവിടെയിരുന്ന് കാറ്റുകൊണ്ട് പഠിക്കും. അതില്‍ ഏറ്റവും ഡിമാന്റുള്ള സ്ഥലം മുറ്റത്തെ വയസ്സന്‍ പ്ലാവിന്റെ ഉയര്‍ന്നു നില്‍ക്കുന്ന വേരുകളായിരുന്നു.
അക്കൊല്ലം പ്ലാവ് അടിമുടി കായ്ച്ചു. അതിന്റെ കീഴിലിരിക്കുന്ന ഡിഗ്രി ഫൈനല്‍ ഇയര്‍കാരായ ചില കുറുമ്പിക്കുട്ടികള്‍ ഏറ്റവും താഴെയുള്ള ചക്കയെ പതുക്കെ തിരിച്ചു വയ്ക്കും. തിരിച്ച് തിരിച്ച് ഒരു ദിവസം ചക്ക ഞെട്ടറ്റു പോകാറായി. എന്നും നേരം വെളുക്കുന്നതിനു മുന്‍പ് വാര്‍ഡന്‍ സിസ്റ്ററും കിച്ചനിലെ ചേച്ചിമാരും കുട്ടികളും പള്ളിയില്‍ പോകും. അടുത്ത ദിവസം ആ തക്കം നോക്കി ഇരുട്ടത്തിറങ്ങി നമ്മുടെ കശ്മലകള്‍ ചക്ക പറിച്ച് കൊണ്ടുവന്ന് കട്ടിലിനടിയിലാക്കി. ഫൈനല്‍ ഇയര്‍കാര്‍ മാത്രമുള്ള മുറി ആയതു കൊണ്ട് മറ്റാരുമറിഞ്ഞുമില്ല.
വൈകിട്ട് കോളേജുവിട്ടു വന്നപ്പോള്‍ നല്ല പുകില്. പ്ലാവിലെ ചക്ക മൊത്തമായി വില പറഞ്ഞു പോയ ഇക്ക ഹാജര്‍. ഒരു ചക്ക പോയത് ദുഷ്ടന്‍ കണ്ടു പിടിച്ചു. വേറേതു ചക്ക പോയാലും ഞാനറിയൂല്ലായിരുന്നു, പക്ഷേ വേരിനടുത്ത് താഴെയുണ്ടാരുന്ന ചക്ക, അത് എനിക്ക് നല്ലോര്‍മ്മയുണ്ടെന്നു ഇക്ക. ഹോസ്റ്റല്‍ പിള്ളേര്‍ തന്നെ പ്രതികള്‍ എന്നു കോണ്‍വെന്റിലെ മദര്‍. എന്റെ പിള്ളേരു കക്കൂല്ലാന്ന് വാര്‍ഡന്‍. രണ്ടാളും നല്ല കാലത്തേ കട്ട ദുശ്മന്‍ മാര്‍ (അതോ ദുശ്മത്തികളോ? ആ ). രണ്ടു പേരും ഇഞ്ചോടിഞ്ചു പോരാടി. നേരം ഇരുട്ടി എല്ലാരും പിരിഞ്ഞു.
തുടങ്ങിയില്ലേ കുറ്റബോധം. നമ്മളെ ഇത്രേം വിശ്വസിച്ച വാര്‍ഡനെ എങ്ങനെ പറ്റിക്കും.
തുടങ്ങിയില്ലേ കുറ്റബോധം. നമ്മളെ ഇത്രേം വിശ്വസിച്ച വാര്‍ഡനെ എങ്ങനെ പറ്റിക്കും. അതും ചക്കയാണ് ഐറ്റം. പഴുത്താല്‍ സത്യം മണമായിട്ട് പുറത്തു വരും. ആരുടേലും വീട്ടീന്ന് കൊണ്ടുവന്നതാണെന്ന് പറയാനാരുന്നു പ്ലാന്‍. ഒക്കെ പൊളിഞ്ഞു. രാത്രി കൂട്ടമായി ചെന്ന് വാര്‍ഡന്‍ സിസ്റ്ററോട് കുമ്പസരിച്ചു. എല്ലാം കേട്ട സിസ്റ്റര്‍ തലയില്‍ കൈവച്ച് ഇരുന്നു പോയി. പാവം. എന്നാലും എന്റെ പിള്ളേരേ ഇതു വേണാരുന്നോന്നു ചോദ്യം. കുറച്ച് ആലോചിച്ചിട്ട് ഞങ്ങളെ ഞെട്ടിച്ച മറുപടീം . 'ഇനീപ്പോ ബാക്കി പിള്ളേരറിയാതെ അതങ്ങ് തീര്‍ക്ക്. മദറിനോട് ഇനി മാറ്റിപ്പറയാന്‍ വയ്യ'
രാത്രിക്കു രാത്രി ചക്ക ടെറസ്സില്‍ ഒരു മൂലയിലെത്തിച്ചു. പഴുത്തപ്പോള്‍ ടെറസില്‍ ചെന്ന് ജൂനിയേര്‍സ് തപ്പി വരാതെ വാതിലടച്ചു ചക്ക മറിച്ച് ശാപ്പിട്ടു. കാറ്റില്‍ ചക്ക മണമടിച്ച പിള്ളേര്‍ക്ക് കാര്യം പിടികിട്ടിക്കാണും. സീനിയേഴ്‌സിനോടായകൊണ്ട് ചോദിക്കാന്‍ വരൂല്ലല്ലോ.
വാല്‍ക്കഷണം: വഴക്കു പറയാതെ തന്നെ വാര്‍ഡന്‍ ഞങ്ങളെ പാഠം പഠിപ്പിച്ചു. പിറ്റേ ദിവസം മുതല്‍ ചക്കപ്പുഴുക്ക്, ചക്കത്തോരന്‍, ചക്ക അവിയല്‍, നാലു മണിക്ക് പഴുത്ത ചക്കച്ചുള. ഇനി ചക്ക വേണ്ടേ, വെറുതെ വിട്ടാല്‍ മതിയേന്നു പറയാന്‍ പറ്റുമോ. സ്വയംകൃതാനര്‍ത്ഥം.
'ഇടനാഴി'യില്‍ ഇതുവരെ
ഷിബു ഗോപാലകൃഷ്ണന്‍: ഒരു പാതിരാ പ്രണയത്തിന്റെ കഥ
ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!
രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!
ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!
മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!
ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!
അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത് ഒരു 'മീശമാധവന്‍'
സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!
മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു നുഴഞ്ഞുകയറ്റക്കാരന്‍!
സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!
പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്
ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍...
റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച് നടക്കുന്നത് കേള്‍ക്കാന്‍!'
സുമയ്യ ഹിജാസ്: പാറുവമ്മ ഇനി കരയില്ല!