ടി20 ലോകകപ്പ്: ടീം ഇന്ത്യയിലും കോലിക്ക് കട്ട ഫാനുകള്‍; ബാറ്റില്‍ നിന്ന് കണ്ണെടുക്കാതെ താരങ്ങള്‍- വീഡിയോ
കോലിയുടെ ബാറ്റിംഗ് ആവോളം ആസ്വദിക്കുകയായിരുന്നു ഇഷാൻ കിഷനും ശ്രേയസ് അയ്യറും
ദുബായ്: സമകാലിക ക്രിക്കറ്റിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli). ഇന്ത്യൻ ടീമിലുമുണ്ട് കോലിക്ക് കട്ട ആരാധകർ. ടി20 ലോകകപ്പില്‍ ന്യൂസിലൻഡിനെതിരായ പോരാട്ടത്തിനായി(IND vs NZ) കടുത്ത പരിശീലനത്തിലാണ് ഇന്ത്യൻ താരങ്ങൾ. കോലി നെറ്റ്സിൽ ബാറ്റിംഗ് പരിശീലനത്തിലും. കോലിയുടെ ബാറ്റിംഗ് ആവോളം ആസ്വദിക്കുകയായിരുന്നു ഇഷാൻ കിഷനും(Ishan Kishan) ശ്രേയസ് അയ്യറും(Shreyas Iyer). ഐസിസിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചത്.
നെറ്റ്സിൽ കോലിയുടെ പരിശീലനം കഴിയുന്നതുവരെ രണ്ട് പേരും അവിടെത്തന്നെ തുടർന്നു. 15 അംഗ ടീമിലുള്ള ഇഷാൻ കിഷന് ഇതുവരെ പ്ലേയിംഗ് ഇലവനിൽ അവസരം കിട്ടിയിട്ടില്ല. ശ്രേയസ് അയ്യരാകട്ടെ സ്റ്റാന്‍ഡ് ബൈ പ്ലെയറായി ടീമിനൊപ്പം തുടരുകയാണ്.
ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം കോലിക്ക് നിര്‍ണായകം
ദുബായില്‍ ഞായറാഴ്‌ചയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ജീവൻമരണ പോരാട്ടം. പാകിസ്ഥാനോട് തോറ്റതോടെയാണ് ഇന്ത്യക്കും ന്യൂസിലൻഡിനും മത്സരം അതിനിര്‍ണായകമായത്. ഞായറാഴ്‌ച കിവീസിനെ നേരിടുന്ന ഇന്ത്യ നവംബർ മൂന്നിന് അഫ്‌ഗാനിസ്ഥാനേയും അഞ്ചിന് സ്കോട്‍ലൻഡിനെയും എട്ടിന് നമീബിയയേയും നേരിടും. ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് നേരിയ മേൽക്കൈയുണ്ട്.
ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഭുവനേശ്വർ കുമാറിനെ കളിപ്പിക്കേണ്ട'; ആവശ്യവുമായി മുന്‍താരങ്ങള്‍
ദുബായില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാൻ 10 വിക്കറ്റിന് ടീം ഇന്ത്യയെ തോൽപിക്കുകയായിരുന്നു. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്‍റെ മാറ്ററിയിച്ച വിരാട് കോലി 49 പന്തിൽ 57 റണ്‍സുമായി മത്സരത്തില്‍ തിളങ്ങിയിരുന്നു.
ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ ഹർദിക് പാണ്ഡ്യ കളിക്കുമോ? ഇന്ന് നിര്‍ണായകം
ലോകകപ്പോടെ ഇന്ത്യന്‍ ടി20 ടീം നായകസ്ഥാനം വിരാട് കോലി ഒഴിയും. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായക പദവി കോലി നേരത്തെ ഒഴിഞ്ഞിരുന്നു. ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതോടെ കോലിക്ക് ഏകദിനങ്ങളിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും. ടി20യില്‍ രോഹിത് ശര്‍മ്മ അടുത്ത നായകനാകും എന്നാണ് കരുതപ്പെടുന്നത്. ടി20 നായകനായുള്ള അവസാന ലോകകപ്പില്‍ കിരീടത്തോടെ മടങ്ങണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം കോലിക്കും ടീം ഇന്ത്യക്കും നിര്‍ണായകമാണ്.