ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും
പത്ത് ടീമുകള്‍, 64 ദിവസങ്ങള്‍, 74 മത്സരങ്ങള്‍, ഒരൊറ്റ ലക്ഷ്യം. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊൻപതാം പതിപ്പിന് ഇന്ന് ആവേശത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് പോരാട്ടം ആരംഭിക്കുക.
ചെന്നൈ സൂപ്പർ കിംഗ്‌സിനും മുംബൈ ഇന്ത്യൻസിനും ശേഷം കിരീടം പ്രതിരോധിക്കുന്ന ആദ്യ ടീമാകുക എന്ന ലക്ഷ്യമാണ് ബെംഗളൂരുവിനുള്ളത്. പവർ ഹിറ്റർമാരുടെ നീണ്ട നിരയ്ക്കൊപ്പം വിരാട് കോലിയെന്ന ഇതിഹാസവും ചേരുന്നതോടെ ബെംഗളൂരുവിന്റെ ബാറ്റിങ് നിര ശക്തിയാർജിക്കുന്നു. എന്നാല്‍, ബൗളിങ് നിരയിലേക്ക് എത്തുമ്പോള്‍ കഴിഞ്ഞ തവണത്തെ മികവ് ആവർത്തിക്കാനാകുമോയെന്ന ചോദ്യം അവശേഷിക്കുകയാണ്. പ്രത്യേകിച്ചും സ്റ്റാർ പേസർ ജോഷ് ഹേസല്‍വുഡിന്റെ അഭാവത്തില്‍.
സമാനമാണ് സണ്‍റൈസേഴ്‌സിന്റെ കാര്യവും. ഇഷാൻ കിഷൻ, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ എന്നിവരടങ്ങുന്ന മുൻനിര. ഏത് ബൗളിങ് നിരയേയും പവര്‍പ്ലേയില്‍ തന്ന നിഷ്പ്രഭമാക്കാൻ മൂവർക്കും കെല്‍പ്പുണ്ട്. പിന്നാലെ ക്രീസിലേക്ക് എത്തുന്നവരെല്ലാം സമാനശൈലി പുലര്‍ത്തുന്നവർ. ബാറ്റിങ് നിരയിലൂന്നിയായിരിക്കും ഹൈദരാബാദിന്റെ സീസണിലെ യാത്ര. 300 എന്ന മാന്ത്രികസംഖ്യ ഇത്തവണ മറികടക്കാൻ ഹൈദരാബാദിന് സാധിക്കുമോയെന്ന ആകാംഷയും ക്രിക്കറ്റ് ആരാധകർക്കുണ്ട്.
ഇവയ്ക്ക് എല്ലാം പുറമെ നായകൻ പാറ്റ് കമ്മിൻസിന്റെ അഭാവത്തെ മറികടക്കേണ്ടതുണ്ട്. താത്കാലിക ക്യാപ്റ്റനായി ഇഷാൻ കിഷൻ ആ റോള്‍ വഹിക്കും. സെയ്‌ദ് മുഷ്‌താഖ് അലി ടൂർണമെന്റില്‍ ജാർഖണ്ഡിനെ കിരീടത്തിലേക്ക് എത്തിച്ച പരിചയസമ്പത്തിന്റെ ആത്മവിശ്വാസം ഇഷാനുണ്ടാകും. എന്നാല്‍, പാറ്റ് കമ്മിൻസ് എന്ന ബൗളറുടെ അസാന്നിധ്യത്തെ എങ്ങനെ മറികടക്കുമെന്ന വലിയ ചോദ്യം ഇഷാന് മുന്നിലുണ്ട്.
ബെംഗളൂരുവും ഹൈദരാബാദും ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ പിന്നണിയില്‍ ലക്ഷ്യങ്ങളുമായി മറ്റ് ടീമുകളുമണ്ടാകും. ആറാം കിരീടം നേടുന്ന ആദ്യ ടീമാകാൻ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും. സഞ്ജു സാംസണ്‍ കൂടി ചേർന്നതോടെ ചെന്നൈ തങ്ങളുടെ ശക്തി ഇരട്ടിപ്പിച്ചിട്ടുണ്ടെന്ന് പറയാം. ഒപ്പം കിരീട നിമിഷത്തിലേക്ക് മടങ്ങിയെത്താൻ രാജസ്ഥാൻ റോയല്‍സ്, ഗുജറാത്ത് ടൈറ്റൻസ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും. ആദ്യ കിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങസ് ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളുടെ ലക്ഷ്യം.
Powered by:



