പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇന്ന്  അനുരാധ എഴുതിയ പ്രണയകുറിപ്പ്

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയക്കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം.


പ്രണയമെന്നത് രണ്ടുപേര്‍ തമ്മിലുള്ള മാനസിക ഐക്യമാകണം. രണ്ടുപേരും രണ്ടു വ്യക്തികള്‍, വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്നവര്‍ എന്ന അവബോധം തീര്‍ച്ചയായും ഉണ്ടായിരിയ്ക്കണം. അടിച്ചമര്‍ത്തലും മേധാവിത്വവും ഇരുകൂട്ടരുടെ മനോഭാവത്തിലും നിലനില്‍ക്കരുത്. ആകര്‍ഷണം, ഇഷ്ടം അല്ലെങ്കില്‍ പ്രണയം തോന്നുന്നത് എല്ലാവരിലും സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. എങ്കിലും, എവിടെ, എങ്ങനെ തുടങ്ങുന്നു എന്നതിലല്ല, എവിടെ, എങ്ങനെ തീരുന്നു എന്നതിലാണ് പ്രണയത്തിന്റെ 'വിജയമിരിക്കുന്നത്.

'അവര്‍ണ്ണനീയമായത് കൊണ്ടാവണം പ്രണയത്തിനെന്നും പുതുമ നഷ്ടപ്പെടാത്തത്. കൂടെയുള്ളവന്റെ / അവളുടെ മനസ്സ് തിരിച്ചറിയുന്ന ബഹുമാനത്തിന്റെ കൂടി പേരാണ് പ്രണയമെന്നത്.'

തന്നെക്കാള്‍ തന്റെ പാതിയെ കരുതുന്ന, കേള്‍ക്കുന്ന, അംഗീകരിയ്ക്കുന്ന, ചേര്‍ത്തു നിര്‍ത്തുന്ന കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ എന്തിനും ഏതിനും കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി ക്ഷമിക്കാനും സ്വയം തിരുത്താനും ശ്രമിച്ചുകൊണ്ട്, വിട്ടുകൊടുത്തുകൊണ്ട്, തനിയ്ക്കില്ലെങ്കില്‍ വേറെ ആര്‍ക്കും വേണ്ട എന്ന സ്വാര്‍ത്ഥ മനസ്ഥിതിയുപേക്ഷിച്ചുകൊണ്ടു നിസ്വാര്‍ത്ഥമായി പരസ്പരം മനസ്സറിയുന്നതിനെ പ്രണയം എന്നു വിളിക്കാം.

ഇത്രയും മുഖവുര. എന്നാല്‍, കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണയമെന്നത് ഈ പറഞ്ഞ ചിന്തകള്‍ മാത്രമല്ല. മാത്രമല്ല എന്നല്ല, പലപ്പോഴും സങ്കല്‍പ്പങ്ങളില്‍നിന്നും ഏറെ അകലത്താണ്. പ്രണയം നേടിയെടുക്കുമ്പോഴുള്ള ആവേശമൊന്നും പിന്നീട് അതേ അളവില്‍ നീണ്ടു നില്‍ക്കുന്നതായി കാണാറില്ല.

എങ്ങിനെയാണ് എവിടെയാണ് പ്രണയം മടുത്തു തുടങ്ങുന്നത്? എപ്പോഴാണ് സ്‌നേഹവും വിശ്വാസവും നഷ്ടമാകുന്നത്? 

മുന്‍വിധികളോടെ പ്രണയത്തെ കാണാതിരിയ്ക്കുക. യാതൊന്നിനെക്കുറിച്ചും 100% മനസ്സിലാക്കാതിരിക്കുക, ഒരിയ്ക്കല്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ അതിനോടുള്ള താല്പര്യം കുറയും, അത് എന്തു തന്നെയായാലും. അതിപ്പോ പ്രണയം ആയാലും. കൂടുതലറിയുമ്പോള്‍ മടുപ്പ് ഉണ്ടാവുന്നത് സ്വാഭാവികം. അതാണ് ഒന്നില്‍നിന്നും പുതിയത് തേടി പോകുന്നത്.

ഞാന്‍, എനിക്ക്, എനിക്കുവേണ്ടി എന്ന സമവാക്യത്തിലധിഷ്ഠിതവുമാകുമ്പോളാണ് പ്രണയത്തകര്‍ച്ച തുടങ്ങുന്നത്..പലപ്പോഴും ഒരെടുത്തു ചാട്ടത്തിലൂടെ ഒക്കെ നേടിയെടുക്കുക എന്നല്ലാതെ വിട്ടുകൊടുക്കലില്ല, പങ്കുവെയ്ക്കലില്ല ക്ഷമിയ്ക്കുക എന്ന വാക്ക് തന്നെ അവരുടെ നിഘണ്ടുവിലില്ല എന്ന മട്ടിലാണ് കാര്യങ്ങള്‍. 

പ്രണയം തുടങ്ങുമ്പോള്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ. പരസ്പരം നേടിക്കഴിയുമ്പോള്‍ അവരൊരു കുടുംബമാകുന്നു.അവര്‍ക്കിടയിലേക്ക് ബന്ധങ്ങള്‍ കടന്നു വരുന്നു. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ അങ്ങനെ പലരും. അവരെയൊക്കെ ഉള്‍ക്കൊള്ളാനാവുന്നില്ല എന്നതാവും ആദ്യകാരണങ്ങള്‍. പിന്നെ അതുവരെ കാണാതിരുന്ന പല കുറവുകളും തോന്നും. , ഇഷ്ടാനിഷ്ഠങ്ങള്‍ ചേരാതെ വരിക, സൗകര്യങ്ങള്‍ പോര എന്നു തോന്നുക, തന്റെ ഭര്‍ത്താവ് തനിയ്ക്കു മാത്രം എന്ന ചിന്ത, തന്നെ പഴയപോലെ സ്‌നേഹിക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല എന്ന തോന്നല്‍ ഭാര്യക്കും, എന്തിനും ഏതിനും തന്നെ ബുദ്ധിമുട്ടിയ്ക്കുന്ന, ഭരിക്കുന്ന, ആശ്രയിക്കുന്ന, ചോദ്യം ചെയ്യുന്ന ഒരുവളായി മാറിയെന്ന തോന്നല്‍ ഭര്‍ത്താവിലും നിറയുവാന്‍ തുടങ്ങുന്നു. 

കുഞ്ഞുങ്ങള്‍ കൂടി ആകുമ്പോഴേയ്ക്കും സാമ്പത്തിക അനിശ്ചിതാവസ്ഥ വരും. രണ്ടുപേരും ജോലിയുള്ളവരാണെങ്കില്‍ അവരെ വളര്‍ത്തുവാനും, ശ്രദ്ധിക്കുവാനുമുള്ള ബുദ്ധിമുട്ടുകള്‍ വരും. അങ്ങനെ നീണ്ടു പോകുന്നു പ്രശ്‌നങ്ങള്‍. ഇവയൊന്നും കൈകാര്യം ചെയ്യുവാന്‍ പക്വതയില്ലെങ്കില്‍ പ്രണയം എന്നത് ഒരു ഭാരമായി മാറും.

തമ്മില്‍ മിണ്ടാതിരിയ്ക്കാന്‍ മനഃപൂര്‍വ്വമായ അകലങ്ങള്‍ സൃഷ്ടിക്കുക, അവഗണിയ്ക്കുക, ക്ഷമ നഷ്ടപ്പെടുക, അങ്ങനെ ജീവിതത്തിനര്‍ത്ഥമില്ലാതെ വഴിമാറിയൊഴുകുന്ന അവസ്ഥ. ഇങ്ങനെയൊരവസ്ഥയില്‍ ആയിരിക്കും തന്നെ ശ്രദ്ധിക്കാനും, മിണ്ടാനും, അഭിപ്രായങ്ങള്‍ പറയാനും ഒരു പരിചയവുമില്ലാത്ത ആളുകള്‍ ഉണ്ടാകുന്നത്. അതിനിന്നത്തെ ഇന്റര്‍നെറ്റ് യുഗം ഒരുക്കുന്ന സൗകര്യങ്ങള്‍ വേറെ. ഏറ്റവും നല്ല ഉദാഹരണം നവമാധ്യമങ്ങളായ മുഖപുസ്തകം, വാട്‌സാപ്പ് , യൂട്യൂബ്, ഇസ്റ്റഗ്രാം തുടങ്ങിവയാണ്. ഫലമോ നല്ല വശങ്ങള്‍ അറിയാമെങ്കിലും പ്രണയമെന്ന പേരിട്ട് വിളിയ്ക്കുന്ന പുതിയ ബന്ധങ്ങളിലേയ്ക്കും കൂട്ടുകെട്ടിലേയ്ക്കും ചതിയും വഞ്ചനയും അറിഞ്ഞും അറിയാതെയും പലതരത്തിലുള്ള അപകടസാധ്യതകളിലേക്കു എടുത്തു ചാടുന്നവരും കൂടി വരുന്നു. 

പക്ഷെ ചെറിയൊരു ശതമാനം പേരിലെങ്കിലും ഇങ്ങനെയല്ല. കാണാതെയും അറിയാതെയും നല്ലൊരു കൂട്ട്, പ്രണയമെന്ന പേരിട്ട് വിളിക്കാനാവുമോന്നറിയില്ലെങ്കിലും വാക്കുകളിലൂടെയുള്ള സ്‌നേഹവും കരുതലും. ചതിയല്ല, വിശ്വാസം. 

വേഗമാണ് ഇന്നത്തെക്കാലത്തിന്റെ മന്ത്രം. ലോകം മുഴുവന്‍ തങ്ങളുടെ വിരല്‍ത്തുമ്പിലൂടെ കാണാനും അറിയാനും നേടാനും അവസരങ്ങള്‍ പെരുമഴപോലെയുള്ളപ്പോള്‍ മറ്റൊന്നിനെപ്പറ്റിയും ആവലാതിയില്ല. ഉണ്ണുന്നതും ഉടുക്കുന്നതും ഒക്കെ മുടക്കമില്ലാതെ നടക്കുന്നുണ്ട്. പിന്നെ ആരെ സ്‌നേഹിക്കണം? ആര്‍ക്കുവേണ്ടി വിട്ടുകൊടുക്കണം? എന്തിനു വേണ്ടി കരുതണം? തനിയ്ക്കില്ലെങ്കില്‍ വേറെ ആര്‍ക്കും വേണ്ട, നശിപ്പിച്ചേക്കുക എന്ന സ്വാര്‍ത്ഥ മനോഭാവമാണ് മുന്നിട്ടു നില്‍ക്കുന്നത്. പുതു തലമുറയ്ക്ക് പ്രണയം എന്ന വാക്കിന്റെ ആശയം 'പിടിച്ചുവാങ്ങല്‍' എന്നു മാത്രമായി ചുരുങ്ങി പോകുന്നു.

ഇന്നത്തെ മാതാപിതാക്കള്‍ക്ക് മക്കളുടെ ഈ വഴിവിട്ട ജീവിതത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. മക്കളുടെ കൂടെ സമയം ചിലവിടാനോ അവരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ അറിയാനോ മനസ്സിലാക്കാനോ, മനസ്സറിഞ്ഞു അവര്‍ ആഗ്രഹിക്കുന്നതുപോലെ സ്‌നേഹിക്കാനോ ഒപ്പമിരിയ്ക്കാനോ അവര്‍ക്കാവുന്നില്ല. ബന്ധങ്ങളുടെ കെട്ടുറപ്പുകളുടെ ആവശ്യകതയെ കുറിച്ചോ, പരസ്പരം സഹായിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചോ പഠിപ്പിയ്ക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു പോകുന്നു. എന്നിട്ടും ആരും ഒന്നും പഠിയ്ക്കുന്നില്ല. ഒന്നും മാറുന്നുമില്ല. നേടുന്നവര്‍ ഭാഗ്യവാന്‍മാര്‍ നഷ്ടപ്പെടുന്നവര്‍ നിത്യ ദുഃഖിതര്‍. 


പ്രണയമെഴുത്തുകള്‍ വായിക്കാം:

 പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!

ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു

പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!

 പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ

വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ചുംബനച്ചിറകില്‍ നാമത് വീണ്ടെടുത്തു, ഒരു പ്രണയലേഖനം

നിന്നെ പ്രണയിക്കുന്നതിന്‍ മുമ്പ്, നെരൂദയുടെ കവിത

രതിദംശനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

ആഞ്ഞുകൊത്തുന്ന പ്രണയം, വിമല്‍ജിത്ത് എഴുതിയ കവിത

പാടി മറന്നൊരു പല്ലവിയോ നാം, മൂന്ന് പ്രണയഗാനങ്ങള്‍

നീ എന്നോട് പ്രണയത്തിലാകുന്ന നിമിഷം മുതല്‍

സ്വപ്‌നമെത്തയില്‍ അവന്‍, കബനി കെ ദേവന്‍ എഴുതിയ പ്രണയകഥ

തിരിച്ചൊന്നും ആവശ്യപ്പെടാത്ത സ്‌നേഹം, അതല്ലേ യഥാര്‍ത്ഥ പ്രണയം!