മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പര്‍ പ്ലേറ്റുള്ള കാര്‍ പരിശോധിച്ചപ്പോൾ പിടിയിലായത് ക്ഷേത്ര മോഷ്ടാക്കൾ. പോലീസിന്റെ ജാഗ്രതയില്‍ കുരുങ്ങി.  മോഷണ മുതലുകളായ പണവും ആംപ്ലിഫയറും കണ്ടെടുത്തു.

കല്‍പ്പറ്റ: മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പര്‍ പ്ലേറ്റുള്ള കാര്‍ കണ്ട നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയില്‍ കുരുങ്ങിയത് മോഷ്ടാക്കളായ യുവാക്കള്‍. വയനാട് വടുവഞ്ചാല്‍ ചെല്ലങ്കോടുള്ള കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ മൂന്ന് പേരെയാണ് കല്‍പ്പറ്റ കണ്‍ട്രോള്‍ റൂം എ.എസ്.ഐ സി. മുജീബിന്റെ നേതൃത്വത്തിലുള്ള സംഘം നൈറ്റ് ഡ്യൂട്ടിക്കിടെ 28ന് പുലര്‍ച്ചെ കല്‍പ്പറ്റ ടൗണില്‍ നിന്ന് പിടികൂടിയത്. ചുവന്ന കളറുള്ള സ്വിഫ്റ്റ് കാറിനുള്ളില്‍ നിന്ന് മോഷണ മുതലുകളായ പണവും ആംപ്ലിഫയറും കണ്ടെടുത്തു.

സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ പെരുമണ്ണ കട്ടക്കളത്തില്‍ വീട്ടില്‍ കെ. മുഹമ്മദ് സിനാന്‍(20), പറമ്പില്‍ ബസാര്‍ മഹല്‍ വീട്ടില്‍ റിഫാന്‍ (20) എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെയുമാണ് പോലീസ് പിടികൂടിയത്. ഈ മാസം 27നും 28നും തീയതിക്കുള്ളിലാണ് വടുവഞ്ചാല്‍ ചെല്ലങ്കോടുള്ള കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടന്നതെന്ന് പറയുന്നു. ക്ഷേത്രത്തിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കടന്ന മൂവരും ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ആംപ്ലിഫയറും ക്ഷേത്ര പരിസരത്തുള്ള ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് പണം കവരുകയുമായിരുന്നു. കല്‍പ്പറ്റ പൊലീസ് പ്രതികളെ മേപ്പാടി പൊലീസിന് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്