പ്രതിയെ പിടിക്കാൻ എത്തിയ പൊലീസുകാർക്ക് കോഴിക്കോട് കാരശ്ശേരി വലിയ പറമ്പിൽ വെച്ച് വെട്ടേറ്റു. വയനാട് എസ് പിയുടെ സ്ക്വഡ് അംഗങ്ങളായ ശാലു , നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വീട്ടിൽ വെച്ച് പ്രതിയും അമ്മയും ചേര്‍ന്നാണ് പൊലീസുകാരെ ആക്രമിച്ചത്.
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ കാര്‍ മോഷണക്കേസ് പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസുകാര്‍ക്ക് വെട്ടേറ്റു. വയനാട് കല്‍പ്പറ്റയിലെ കാര്‍ മോഷണക്കേസിലെ പ്രതി കാരശ്ശേരി വലിയ പറമ്പില്‍ അര്‍ഷാദും ഉമ്മ ഖദീജയുമാണ് ആയുധം കൊണ്ട് പൊലീസുകാരെ ആക്രമിച്ചത്. വയനാട് എസ് പിയുടെ സ്ക്വാഡിലെ അംഗങ്ങളായ ശാലു, നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ശാലുവിന് കൈക്കും നൗഫലിന് തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട പ്രതി അര്‍ഷാദിനെ മുക്കം പൊലീസ് പിന്നീട് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഉമ്മ ഖദീജയെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം നാലിന് കല്‍പ്പറ്റയില്‍ നടന്ന കാര്‍ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് പൊലീസുകാര്‍ പ്രതിയായ അര്‍ഷാദിന്‍റെ വീട്ടിലെത്തിയത്. മൂന്നു പൊലീസുകാരാണ് പ്രതിയെ പിടികൂടാനെത്തിയത്. സംഘത്തിലുണ്ടായിരുന്ന വിപിൻ എന്ന പൊലീസുകാരൻ കുറച്ച് ദൂരെയായതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.

