സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേറ്റു. ഡിവെെഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു.
കൊല്ലം: കൊല്ലം കടയ്ക്കലിൽ സിപിഎം-കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തിലെയും നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുന് കുത്തേറ്റു. ഡിവെെഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു. നിരവധി കോൺഗ്രസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
പരുത്തി സ്കൂളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്ന കെഎസ്‍യു - എസ്എഫ്ഐ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കെ.എസ്.യു പ്രവർത്തകരെ എസ്എഫ്ഐക്കാർ ആക്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വൈകിട്ട് കടയ്ക്കലിൽ പ്രതിഷേധ പ്രകടനം നടന്നു. മറ്റൊരു ഭാഗത്ത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കവും സംഘർവും അരങ്ങേറുകയായിരുന്നു. കോൺഗ്രസ് ഓഫീസും ആക്രമിക്കപ്പെട്ടു. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കടയ്ക്കലിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകനായ അൻസറിൻ്റെ കട ഡിവെെഎഫ്ഐ പ്രവര്‍ത്തക്കാർ അടിച്ച് പൊളിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അതിനിടെ, അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ കടയ്ക്കലിൽ പ്രതിഷേധ പ്രകടനം നടത്തി.



