അരൂർ-തുറവൂർ പ്രദേശങ്ങളിലെ റേഷൻ കടകളിൽ വിതരണത്തിനെത്തിച്ച സൗജന്യ അരിയിൽ പുഴുക്കളെയും മാലിന്യങ്ങളും കണ്ടെത്തി, ഇത് ഉപഭോക്താക്കളുടെ പ്രതിഷേധത്തിന് കാരണമായി.
അരൂർ: അരൂർ-തുറവൂർ പ്രദേശങ്ങളിലെ എട്ട് റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച അരിയിൽ പുഴുക്കളെയും മാലിന്യങ്ങളും കണ്ടെത്തി. മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ എത്തിച്ച അരിയിലാണ് ഇത്തരത്തിൽ പുഴുക്കളും മാലിന്യവും നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. പുഴുവിനെ കണ്ടതോടെ അരി വാങ്ങാൻ എത്തിയവർ റേഷൻ കടകളിൽ നിന്നും അരി വാങ്ങാതെ മടങ്ങി.
എഴുപുന്ന, കോങ്കേരി പാലത്തിന് സമീപമുള്ള റേഷൻ കടയിൽ നിന്ന് അരി വാങ്ങാൻ എത്തിയവർ പ്രതിഷേധത്തോടെയാണ് മടങ്ങിയത്. മുഴുവനായും കട്ടപിടിച്ച അവസ്ഥയിലായിരുന്നു മിക്ക ചാക്കുകളും. ഈ അരിയിലാണ് നിറയെ പുഴുക്കളെ കണ്ടെത്തിയത്. ഡിസംബർ അവസാന ആഴ്ചയാണ് തുറവൂരിലും എഴുപുന്നയിലുമുള്ള ഗോഡൗണുകളിൽ നിന്ന് മാലിന്യം നിറഞ്ഞ അരി എത്തിച്ചത്.
അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡ്
സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡ് ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചെന്ന് മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടാം എൽഡിഎഫ് സർക്കാർവന്നശേഷം 58,487 മഞ്ഞ (എഎവൈ) കാർഡുകളും, 5,45,358 പിങ്ക് (പിഎച്ച്എച്ച്) കാർഡുമടക്കം 6,03,845 മുൻഗണനാ കാർഡ് വിതരണം ചെയ്‌തു. റേഷൻ മസ്‌റ്ററിങ് പൂർത്തിയായപ്പോൾ മുൻഗണനാ കാർഡിൽനിന്ന് ഒരുലക്ഷം കുടുംബങ്ങൾ ഒഴിവായി. ഇതിലേക്ക് അർഹതയുണ്ടെന്ന് കണ്ടെത്തിയ 56,932 എസ്‌സി, 2046 എസ്‌ടി, ശേഷിക്കുന്നവ പൊതുവിഭാഗം (നീല, വെള്ളകാർഡുകൾ) എന്നിവയിലെ അർഹരായവർക്ക് നൽകും.
ഇതിനായി 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം.നിലവിൽ ലഭിച്ച 39,682 അപേക്ഷയിൽ അർഹതപ്പെട്ടവർക്ക് 15ന് മുമ്പ് പിങ്ക് കാർഡ് (പിഎച്ച്‌എച്ച്) നൽകും. കേന്ദ്രസർക്കാർ സാർവത്രികറേഷൻ നിർത്തിലാക്കിയയോടെ കേരളത്തിലെ 43 ശതമാനം വരുന്ന മുൻഗണന കാർഡിലെ അംഗങ്ങൾക്ക് (1,54,80,040) മാത്രമാണ് റേഷൻ അനുവദിക്കുന്നത്. 152 റേഷൻകടകൾ കൂടി ഉടൻ കെ- സ്റ്റോറുകളായി മാറ്റും. മാർച്ചിന് മുമ്പ് 2500 കെ- സ്റ്റോർ എന്ന ലക്ഷ്യം കൈവരിക്കും. ഇൗ മാസം വെള്ള, നീല കാർഡൊന്നിന് രണ്ടുകിലോ വീതം ആട്ട വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


