ഭര്‍ത്താവ് ഇറങ്ങിയതോടെ മദ്യപാനി കാര്‍ തട്ടിയെടുത്തു, നിലവിളിച്ച് അമ്മയും കുഞ്ഞും, ട്രാൻസ്ഫോമറിലിടിച്ച് അപകടം
ഭര്‍ത്താവ് ശ്രീജിത്ത് ഭക്ഷണം വാങ്ങാൻ വേണ്ടി തട്ടുകടയിൽ പോയ സമയം എഞ്ചിൻ ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇയാൾ അതിക്രമിച്ചുകയറി.
കോട്ടയം : ഭാര്യയും ഭര്‍ത്താവും കുഞ്ഞും സഞ്ചരിച്ചിരുന്ന കാറിലേക്ക് അതിക്രമിച്ചുകയറി, വാഹനമോടിച്ച് അപകടം വരുത്തി മദ്യ ലഹരിയിലായിരുന്ന മധ്യവയ്സകൻ. കോട്ടയത്ത് ചോറ്റാനിക്കരയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഭര്‍ത്താവ് പുറത്തുപോയ സമയം കാറിലേക്ക് അതിക്രമിച്ച് കയറി വാഹനമോടിച്ച് അപകടം വരുത്തിവെക്കുയായിരുന്നു.
ആഷ്ലി എന്ന് പേരായ മധ്യവയസ്കൻ സമീപത്തെ ബാറിൽ നിന്ന് മദ്യപിച്ച് ഇറങ്ങി വരികയായിരുന്നു. ഭര്‍ത്താവ് ശ്രീജിത്ത് ഭക്ഷണം വാങ്ങാൻ വേണ്ടി തട്ടുകടയിൽ പോയ സമയം എഞ്ചിൻ ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇയാൾ അതിക്രമിച്ചുകയറി. യുവതിയും കുഞ്ഞും കാറിൽ ഉണ്ടായിരുന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന കുഞ്ഞിനെ അപ്പുറത്തിരുന്ന അമ്മയുടെ കൈയ്യിലേക്ക് നൽകി ഇയാൾ കാര്‍ ഓടിക്കുകയായിരുന്നു. ശ്രീജിത്തിന്റെ ഭാര്യ കീര്‍ത്തന ബഹളം വച്ചെങ്കിലും ആഷ്ലി വാഹനം നിര്‍ത്തിയില്ല.
500 മീറ്ററോളം നീങ്ങി ഒരു ട്രാൻസ്ഫോമറിൽ ഇടിച്ചാണ് വാഹനം നിന്നത്. ട്രാൻസ്ഫോമറിലിടിക്കുന്നതിന് മുമ്പ് ഒരു ചായക്കടയിലും വാഹനം ഇടിച്ചു. മദ്യപിച്ച് അപകടം വരുത്തിവച്ച പ്രതി ആഷ്ലിയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും നിസാരപരിക്ക് മാത്രമാണ് ഉണ്ടായതെന്നും എയര്‍ ബാഗാണ് ഇവരെ രക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു.
അതേസമയം ആലപ്പുഴയിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യാത്രക്കാരൻ ലോറിക്കടിയിൽ പെട്ട് മരിച്ചു. ആലപ്പുഴ - പുന്നപ്ര ദേശീയപാതയിൽ കുറവൻതോട് വെച്ചാണ് അപകടം നടന്നത്. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി - 28 ) ആണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസിൽ തട്ടി പിന്നീട് ലോറിക്കടയിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.