വീട്ടിലെ മുറിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.7 ഗ്രാം എം.ഡി.എം.എ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, ലൈസൻസില്ലാതെ സൂക്ഷിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ദീപാവലി പടക്കങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്

ആലപ്പുഴ: ക്രിമിനൽ കേസുകളിലെ പ്രതിയും പ്രധാന ലഹരിമരുന്ന് വ്യാപാരിയുമായ യുവാവ് വൻ ലഹരി-പടക്ക ശേഖരവുമായി അറസ്റ്റിൽ. ഹരിപ്പാട് പള്ളിപ്പാട് തെക്കേതിൽ പുത്തൻത്തറ വീട്ടിൽ രഞ്ജിത്ത് (33) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ഹരിപ്പാട് പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. ഇയാളുടെ വീട്ടിലെ മുറിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.7 ഗ്രാം എം.ഡി.എം.എ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, ലൈസൻസില്ലാതെ സൂക്ഷിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ദീപാവലി പടക്കങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ജില്ലയിലെ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളുടെ ലഹരി വ്യാപാരത്തെക്കുറിച്ച് പൊലീസ് മാസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിനൊടുവിലാണ് നിർണായക അറസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ലാ പൊലീസ് മേധാവി എംപി മോഹനചന്ദ്രൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കായംകുളം ഡിവൈഎസ്‌പി ബിനുകുമാർ ടിയുടെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ജോബിൻ ഉൾപ്പെടെയുള്ള പോലീസ് സംഘവുമാണ് പ്രതിയെ പിടികൂടിയത്. എൻഡിപിഎസ് കേസുകളിലും പ്രതിയായ രഞ്ജിത്ത്, എളുപ്പത്തിൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്നതെന്ന് പോലീസ് അറിയിച്ചു. പിടികൂടിയ പടക്കങ്ങൾക്ക് ദീപാവലി വിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.