തൃശൂർ അന്തിക്കാട് പുത്തൻപീടികയിൽ ഭർത്താവ് ഭാര്യവീട് ആക്രമിച്ചു. വീടിൻ്റെ ജനൽ ചില്ലുകൾ തകർത്ത പ്രതി, പോർച്ചിലുണ്ടായിരുന്ന സ്കൂട്ടറിന് തീയിടുകയും ചെയ്തു. തളിക്കുളം സ്വദേശി ഷക്കീറാണ് ആക്രമണം നടത്തിയതെന്നും ഇയാൾക്കെതിരെ മുൻപും കേസുകളുണ്ടെന്നും കുടുംബം പരാതിപ്പെട്ടു.
തൃശൂർ: അന്തിക്കാട് പുത്തൻപീടികയിൽ ഭാര്യ വീടിന് നേരെ ഭർത്താവിൻ്റെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തു. പോർച്ചിലിരുന്ന സ്‌കൂട്ടറിന് തീയിട്ടു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പുത്തൻപീടിക തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തണ്ടാശ്ശേരി രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് 7.30 നായിരുന്നു സംഭവം. രാധാകൃഷ്ണന്റെ മകളുടെ ഭർത്താവായ തളിക്കുളം സ്വദേശി ഷക്കീറാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.

ആക്രമണം നടക്കുമ്പോൾ രാധാകൃഷ്ണന്റെ ഭാര്യയും മകളും കൊച്ചു മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമാസക്തനായി എത്തിയ പ്രതി വീടിൻ്റെ ജനൽ ചില്ലകൾ അടിച്ചു തകർത്തു. തുടർന്ന് പോലീസ് എത്തുമ്പോഴേക്കും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പിന്നീട് ഏതാനും മണിക്കൂറുകൾക്ക് ശേഷം തിരികെയെത്തി ഇവരുടെ വീടിന് മുന്നിൽ വച്ചിരുന്ന ഇരുചക്രവാഹനം കൂടി തീയിട്ട് നശിപ്പിച്ചു. ഇയാൾ 10 മാസം മുൻപ് ഇതേ വീട്ടിൽ ആക്രമണം നടത്തിയിട്ടുള്ളതായി കുടുംബം പറയുന്നു. ഇത് രണ്ടാം തവണയാണ് ആക്രമണം നടത്തുന്നത്. ഇതിനുപുറമെ യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതിനും കേസുകളുണ്ട്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.


