കോന്നിയിൽനിന്ന് വാഹനം മോഷ്ടിച്ച കേസിൽ കള്ളനെ പിടികൂടി പൊലീസ്. കൂടൽ നെടുമൺകാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന റോബിനെ ആണ് പൊലീസ് സംഘം വലയിലാക്കിയത്. മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറിയിറങ്ങി ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതാണ് നിർണായകമായത്.
പത്തനംതിട്ട: മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി 'ചിൽ മൂഡിൽ' കറങ്ങി നടന്ന കള്ളൻ ഒടുവിൽ പിടിയിലായി. കൂടൽ നെടുമൺകാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന റോബിൻ ആണ് പിടിയിലായത്. കോന്നിയിൽനിന്ന് ഗുഡ്സ് വാഹനം മോഷ്ടിച്ച ഇയാൾ ഇതിലെത്തി ബാറുകളിൽ കയറുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ 18നാണ് കോന്നി എഎസ്ആർ ട്രേഡേഴ്സ് ഉടമ പ്രശാന്തിന്‍റെ ഗുഡ്സ് വാഹനം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ പ്രശാന്തും പൊലീസും പോയിരുന്നു. അതിൽ നിന്നാണ് കള്ളൻ പത്തനാപുരത്തെ ബാറിൽ കയറുന്നു ദൃശ്യം കിട്ടിയത്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച പൊലീസ് വാഹനവുമായി കള്ളനെ പിടികൂടുകയായിരുന്നു.
കോന്നിയിൽനിന്ന് പത്താനാപുരം വഴിക്ക് വാഹനവുമായി കടന്നുകളഞ്ഞ റോബിൻ പിന്നീട് കുറുക്കുവഴികളിലൂടെ യാത്ര ചെയ്തു. പൊലീസ് വരില്ലെന്ന് കരുതി പട്ടാഴിയിലെ ഭാര്യവീടിന് സമീപം ഒളിച്ചുകഴിയുകയായിരുന്നു, അതിനിടെ ആണ് പ്രത്യേക പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് റോബിൻ സന്തോഷെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന് നാശനഷ്ടങ്ങളില്ലെന്ന് ഉടമയായ പ്രശാന്ത് പറഞ്ഞു. പേര് പതിച്ചിരുന്ന സ്റ്റിക്കർ ഇളക്കിമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


